Connect with us

Articles

ഇത് ഭരണത്തുടര്‍ച്ചക്കുള്ള വിധിയെഴുത്ത്

Published

|

Last Updated

ഇതാ വീഴുന്നുവെന്ന് പറഞ്ഞിടത്തുനിന്ന് ഇതാ വീണ്ടും അധികാരത്തില്‍ തിരിച്ചുവരാന്‍ പോകുന്നുവെന്ന് ജനങ്ങള്‍ പറയുന്നിടത്തേക്ക് എത്തിയതാണ് യു ഡി എഫ് സര്‍ക്കാറിന്റെ നാലര വര്‍ഷത്തെ ചരിത്രം. കേവല ഭൂരിപക്ഷമായ 71 സീറ്റിനേക്കാള്‍ ഒരു സീറ്റു മാത്രമാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ അധികകാലം നില്‍ക്കില്ലെന്നു പ്രതിപക്ഷം പ്രവചിക്കുകയും ഹീനമായ കരുക്കള്‍ നീക്കു കയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് ഓരോ ദിവസവും അവര്‍ കല്ലും മുള്ളും വാരിവിതറി. നാലരവര്‍ഷം തീക്കനലുകളിലൂടെയാണ് നടന്നത്. അതോടൊപ്പം സി പി എം സമരാഭാസങ്ങളെയും നേരിടേണ്ടിവന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് മുറിവേല്‍പ്പിക്കുന്നതുവരെ അവ എത്തി. ഇതിനിടയിലാണ് നിയമസഭയിലേക്ക് മൂന്ന് ഉപതിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും നടന്നത്. ഓരോ തവണയും യു ഡി എഫിന് പരാജയം പ്രവചിച്ചവരാണു പ്രതിപക്ഷം. പക്ഷേ, എല്ലാറ്റിലും യു ഡി എഫ് തിളക്കമാര്‍ന്ന വിജയം നേടി. പ്രതിപക്ഷവും ചില മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചിട്ടും ജനങ്ങള്‍ യു ഡി എഫിനൊപ്പം നിന്നു.
കാരണം, സമൂഹത്തില്‍ അര്‍ഹിക്കുന്ന ഓരോ വ്യക്തിയേയും ഈ സര്‍ക്കാര്‍ തൊട്ടിട്ടുണ്ട്. ഓരോ പ്രദേശത്തും സര്‍ക്കാറിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. മത്സരിച്ച് വികസനക്ഷേമ പ്രവര്‍ത്തനം വികസനവും കരുതലും യു ഡി എഫിനു വെറുമൊരു മുദ്രാവാക്യമല്ല. അതീ സര്‍ക്കാര്‍ ഹൃദയത്തോടു ചേര്‍ത്തുവെച്ച കര്‍മപരിപാടിയാണ്. ഈ ആയുധങ്ങള്‍ ഉപയോഗിച്ചാണു ഞങ്ങള്‍ സി പി എമ്മിനെ നേരിട്ടത്. 35 വര്‍ഷ ത്തിനുശേഷം പുതിയ മെഡിക്കല്‍ കോളജുകള്‍; ഇടുക്കി അണക്കെട്ടിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ശേഷം സംസ്ഥാനത്ത് വന്‍കിട പദ്ധതികളുടെ സഫലീകരണം; റോഡുകളും പാലങ്ങളുമായി അടിസ്ഥാനവികസന രംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍. വന്‍കിട പദ്ധതികളെ നവരത്‌ന പദ്ധതികളെന്നു പേരിട്ട് അവയുടെ നടത്തിപ്പ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാക്കി. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു ടീമായി ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. വികസനത്തെക്കാള്‍ ക്ഷേമം ഒരുപിടി മുന്നിട്ടു നില്‍ക്കണമെന്നു യു ഡി എഫിനു നിര്‍ബന്ധമുണ്ടായിരുന്നു. കാരണം, അതു സാധാരണക്കാര്‍ക്കുള്ളതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ജനങ്ങളുടെ ബുദ്ധിമുട്ടുകളിലേക്ക് സര്‍ക്കാറിന്റെ സഹായഹസ്തം നീണ്ടു. നിലവിലുണ്ടായിരുന്ന ക്ഷേമപദ്ധതികളെല്ലാം തുടരുകയും കൂടുതല്‍ ക്ഷേമപദ്ധതികള്‍ ആവഷ്‌കരി ച്ചു നടപ്പാക്കുകയും ചെയ്തു. 1,11,111 പേര്‍ക്കു 810 കോടി രൂപയുടെ സഹായം ലഭിച്ച കാരുണ്യ ബെനവലന്റ് ഫണ്ട്, 700 കോടിയുടെ സഹായം വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, 7.86 ലക്ഷം പേരുടെ പരാതികള്‍ പരിഹരിച്ച ജനസമ്പര്‍ക്ക പരിപാടി, ആരോഗ്യവകുപ്പിന്റെയും സാമൂഹിക ക്ഷേമവകുപ്പിന്റെയും കീഴിലുള്ള നിരവധി പരിപാടികള്‍ തുടങ്ങിയവയിലൂടെ സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. പട്ടികജാതി പട്ടികവര്‍ഗം, മത്സ്യത്തൊഴിലാളികള്‍, കയര്‍ത്തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ ദുര്‍ബല വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം തീര്‍ത്തു. ബാര്‍ ഹോട്ടലുകള്‍ പൂട്ടിയതോടെ വീടുകളില്‍ സമാധാനവും സാമ്പത്തിക ഭദ്രതയും ഉണ്ടായി. അധികാരവികേന്ദ്രീകരണത്തിലും പഞ്ചായത്തീരാജ് ശാക്തീകരണത്തിലും കേരളം ദേശീയതലത്തില്‍ കൊടിപാറിച്ചു. ഏറ്റവും മികച്ച പഞ്ചായത്തീരാജുള്ള സംസ്ഥാനത്തിനുള്ള പുരസ്‌കാരം പ്രധാനമന്ത്രിയില്‍ നിന്ന് മന്ത്രി ഡോ എം കെ മുനീര്‍ കഴിഞ്ഞ വര്‍ഷം ഏറ്റുവാങ്ങി. കേന്ദ്രപഞ്ചായത്തീരാജ് മന്ത്രാലയം ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് മുഖാന്തരം നടത്തിയ സ്വതന്ത്ര പഠനത്തിലൂടെയാണ് അവാര്‍ഡിന് അര്‍ഹരായവരെ കെ ണ്ടത്തിയത്. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തായി കൊല്ലം, ബ്ലോക്ക് പഞ്ചായത്തായി ഇടുക്കിയും വെളിയനാടും ഗ്രാമപഞ്ചായത്തായി നാദാപുരവും കവിയൂരും തിരഞ്ഞെടുക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് പ്രാദേശിക വകഭേദത്തോടെ കേരള മോഡല്‍ അധികാര വികേന്ദ്രീകരണം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് കേന്ദ്ര പഞ്ചായത്ത്കാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഇപ്രകാരം ചെയ്താല്‍ മാത്രമേ 14 -ാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് സംസ്ഥാനങ്ങള്‍ക്കു ലഭിക്കുകയുള്ളൂവെന്ന് കേന്ദ്രം മുന്നറിയിപ്പും നല്‍കി. രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമങ്ങള്‍ക്ക് കേരളത്തിലെ 1,199 തദ്ദേശസ്ഥാപനങ്ങള്‍ മാതൃകയാകുന്നു. യു ഡി എഫ് നല്‍കിയത് ഇരട്ടിയിലധികം യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതില്‍ പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്നു. അതിന് കൂടുതല്‍ ഫണ്ട് അനുവദിക്കുകയും അതു വിനിയോഗിക്കാന്‍ ജനകീയ കമ്മിറ്റികളെ അനുവദിക്കുകയും പഞ്ചവത്സര പദ്ധതി ഏര്‍പ്പെടുത്തുകയും ഗ്രാമസഭകളെ ശക്തിപ്പെടുത്തുകയും ചെയ്തു. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ 2012-13 മുതല്‍ 2015-16 വരെയുള്ള നാലുവര്‍ഷം യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ ബജറ്റ് വിഹിതം 26,450.46 കോടി രൂപയാണ്. അതേസമയം പതിനൊന്നാം പഞ്ചവത്സര പദ്ധതിയിലെ 2008 -09 മുതല്‍ 2011-12 വരെയുള്ള നാലുവര്‍ഷം എല്‍ ഡി എഫ് നല്‍കിയത് 12,369.88 കോടി രൂപ മാത്രം. യു ഡി എഫ് സര്‍ക്കാറിന് ഇരട്ടിയിലധികം തുക തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കാന്‍ സാധിച്ചു. നാടിന്റെ മുക്കിലും മൂലയിലും വികസനത്തിനുള്ള പണം എത്തിക്കാന്‍ ഇതിലൂടെ സാധിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടും അതു നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‍കിയതോടെ അവര്‍ ഭാവനാസമ്പന്നമായ നിരവധി പദ്ധതികള്‍ നടപ്പാക്കി. ജലവൈദ്യുത പദ്ധതിവരെ നടപ്പാക്കിയ തദ്ദേശസ്ഥാപനങ്ങളുണ്ട്.
ശ്മശാനം ഇല്ലാത്തതുമൂലം അടുക്കള പൊളിച്ച് മരിച്ചവരെ സംസ്‌കരിക്കുന്ന ദയനീയാവസ്ഥ പരിഹരിക്കാന്‍ പൊതുശ്മശാനം തുടങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം തുക അനുവദിച്ചു. എന്നാല്‍, മുഴുവന്‍ പഞ്ചായത്തുകളിലും ഇതാരംഭിക്കാന്‍ കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ആദിവാസി കോളനികളിലെ റോഡിന്റെ വീതി മൂന്ന് മീറ്ററായി കൂട്ടുകയും വിദേശത്തു തൊഴില്‍ ലഭിക്കുന്നതിനും ഉന്നതപഠനത്തിനു പോകാനും പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍ക്ക് സാമ്പത്തിക സഹായം ഏര്‍പ്പെടുത്തുകയും ചെയ്തു. 365 പഞ്ചായത്തുകളില്‍ സേവാഗ്രാം ആരംഭിച്ചു കഴിഞ്ഞു. ഗ്രാമവികസനത്തിന്റെ കിളിവാതിലാണ് സേവാഗ്രാം.
21,871 ജനപ്രതിനിധികളെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ പോകുന്നത്. അവരിലൂടെയാണ് നാട് മുന്നേറേണ്ടത്. സത്യസന്ധതയും നീതിബോധവുമുള്ള ജനപ്രതിനിധികളെ വേണം തിരഞ്ഞെടുക്കാന്‍. കൊലപാതകക്കേസുകളിലെ പ്രതികളെ വരെ സി പി എം സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നു. ബോംബ് സ്‌ഫോടനങ്ങളും ആയുധശേഖരവും തുടരുന്നു. സമീപകാല തിരഞ്ഞെടുപ്പുകളെല്ലാം തോറ്റതിനെ തുടര്‍ന്ന് സി പി എം ഐക്യത്തിന്റെ മുഖംമൂടി അണിയുന്നു. ഗുരുദേവനെ നിന്ദിക്കുക, സ്ത്രീകളെ അപമാനിക്കുക തുടങ്ങിയ വിക്രിയകളില്‍ അഭിരമിക്കുന്നു. അണികളും അനുഭാവികളും ഒരു കുത്തൊഴുക്കില്‍പ്പെട്ടതുപോലെ പാര്‍ട്ടിയില്‍ നിന്ന് ഒഴുകിപ്പോകുന്നതു കണ്ടിട്ടും അവര്‍ തെറ്റുകള്‍ തിരുത്താന്‍ തയാറാകുന്നില്ല.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും അതിന്റെ ബഹുസ്വരതയാണ്. അത് ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള അപായ സൂചനകളാണ് മുഴങ്ങുന്നത്. ഗോവധത്തിന്റെ പേരില്‍ അരുംകൊലകള്‍ നടത്തുക, ദളിതരെ ചുട്ടുകൊല്ലുക, എം എല്‍ എയെ കരിഓയില്‍കൊണ്ട് അഭിഷേകം ചെയ്യുക, പ്രശസ്ത പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ പാടാന്‍ അനുവദിക്കാതിരിക്കുക, ക്രിക്കറ്റുകളി വിലക്കുക, കല്‍ബുര്‍ഗിയെപ്പോലുള്ള പുരോഗമനവാദികളെ കൊലപ്പെടുത്തുക, മദര്‍ തെരേസയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെവരെ അധിക്ഷേപിക്കുക, ഗോഡ്‌സെയെ തൂക്കിലേറ്റിയ നവം. 15 ബലിദാനദിനമായി ആചരിക്കുക തുടങ്ങിയ നിരവധി സംഭവങ്ങള്‍ രാജ്യത്തെ അസ്വസ്ഥമാക്കിയിരിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്‍പ്പെടെ നാല്പതോളം പ്രമുഖ എഴുത്തുകാരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പിച്ചത്. രാഷ്ട്രപതി ഒരാഴ്ചയില്‍ രണ്ട് തവണ ശക്തമായ മുന്നറിയിപ്പ് മുഴക്കി. എന്നിട്ടും പ്രധാനമന്ത്രി പാലിക്കുന്ന മൗനം ആശങ്കാജനകമാണ്. സമാനതകളില്ലാത്ത പ്രവര്‍ത്തനം എല്ലാ തിരഞ്ഞെടുപ്പുകളും പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെയും മുന്നണികളുടെയും പാര്‍ട്ടികളുടെയും വിലയിരുത്തലാണ് എന്ന എന്റെ നിലപാട് ആവര്‍ത്തിക്കുന്നു. കൊത്തി നുറുക്കിയതുകൊേണ്ടാ, സാമ്പാര്‍ മുന്നണി ഉണ്ടാക്കിയതുകൊേണ്ടാ ജനവിശ്വാസം ആര്‍ജിക്കാനാകില്ല. അതു നേടാന്‍ നാടിനും ജനങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുക എന്നതല്ലാതെ മറ്റൊരു കുറുക്കുവഴിയുമില്ല. യു ഡി എഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷം സമാനതകളില്ലാത്ത രീതിയില്‍ വികസന, ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുഴുകി. പ്രാദേശിക സര്‍ക്കാരുകളെ ശാക്തീകരിച്ചു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കി. നിയമവാഴ്ചക്കെതിരെ ഉയര്‍ന്ന എല്ലാ വെല്ലുവിളികളെയും നിയമപരമായി അമര്‍ച്ച ചെയ്തു. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം വീണ്ടും ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. യു ഡി എഫ് സര്‍ക്കാറിന്റെ ഭരണത്തുടര്‍ച്ചക്കുള്ള ആശീര്‍വാദം കൂടിയായിരിക്കും അത്.