Connect with us

Malappuram

ആത്മീയാനുഭൂതി പകര്‍ന്ന് മുഹര്‍റം സമ്മേളനം സമാപിച്ചു

Published

|

Last Updated

മലപ്പുറം: വിശുദ്ധമായ മുഹര്‍റം പത്തിന്റെ പുണ്യദിനത്തില്‍ ഒരുമിച്ചു കൂടിയ പതിനായിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് മഅ്ദിന്‍ മുഹറം സമ്മേളനം സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജനങ്ങള്‍ ആശൂറാഉം വെള്ളിയാഴ്ചയും ഒരുമിച്ച പകലിനെ ദിക്‌റുകളും തഹ്‌ലീലുകളും തസ്ബീഹുകളും പ്രാര്‍ത്ഥനയും കൊണ്ട് ധന്യമാക്കി.
രാവിലെ എട്ട് മണിക്ക് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ആരംഭിച്ച പരിപാടി നോമ്പുതുറയോടെ സമാപിച്ചു. കാല്‍ ലക്ഷം പേര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. സയ്യിദന്മാരും പണ്ഡിതന്മാരും അണിനിരന്ന പരിപാടിയില്‍ ആശൂറാഅ് സംഗമത്തിന് പുറമെ പ്രവാചക പൗത്രന്‍ സയ്യിദ് ഹുസൈന്‍ (റ), കവരത്തി സയ്യിദ് മുഹമ്മദ് കാസിം വലിയുല്ലാഹി എന്നിവരുടെ ആണ്ട് നേര്‍ച്ചയും നടന്നു.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. വ്യക്തിപരമായും സാമൂഹികമായും പ്രതിസന്ധികള്‍ നേരിടുന്ന മനുഷ്യന് അത്താണിയാണ് മുഹര്‍റം പോലുള്ള വിശുദ്ധാവസരങ്ങളെന്ന് അദ്ദേഹം പറഞ്ഞു. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിവേരറുക്കാനുള്ള കുത്സിത ശ്രമങ്ങളില്‍ വിശ്വാസികള്‍ അകപ്പെട്ടു പോകരുത്. ഇപ്പോള്‍ ഉത്തരേന്ത്യയുടെ ചിലഭാഗങ്ങളില്‍ നിന്നുള്ള ഇത്തരം ഭയാനകമായ അനുഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്.
അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഹര്‍റം മാസത്തിന്റെ ചരിത്ര സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍, സയ്യിദ് ഹുസൈന്‍ അസ്സഖാഫ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഹംസക്കോയ ബാഖവി കടലുണ്ടി, ഇബ്‌റാഹീം ബാഖവി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അഗത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.