Palakkad
വൃദ്ധയുടെ സംശയം ആട് ആന്റണിയെ കുടുക്കി
പാലക്കാട്: ആട് ആന്റണിയെ കുടുക്കിയത് വൃദ്ധ. ഗോപാലപുരം ചെക്ക് പോസ്റ്റിന് സമീപമുള്ള വീട്ടിലേക്ക് അജ്ഞാതനായ ഒരാള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആദ്യമൊന്നും വൃദ്ധക്ക് സംശയം തോന്നിയിരുന്നില്ല.
പലപ്പോഴും പലരൂപത്തില്‍ വരുന്ന ആളെ ശ്രദ്ധിച്ചപ്പോള്‍ എന്തോ പന്തികേട് തോണി. പിന്നീട് ഈ അജ്ഞാതനെക്കുറിച്ച് അയല്‍വാസിയായ വനിതകോണ്‍സ്റ്റബിളിനെ അറിയിച്ചു.
വിവരം അറിഞ്ഞ വനിത കോണ്‍സ്റ്റബിളും അജഞാതനെ നോക്കിയപ്പോള്‍ പിന്നീടൊന്നും സംശയിച്ചില്ല. വിവരം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു . ഇവര്‍ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. ഹിറ്റ് ലിസ്റ്റിലുള്ള ആട് ആന്റണിയെന്ന്. പാലക്കാട്ട് രണ്ട് ഭാര്യമാരാണുള്ളത്. മലമ്പുഴയിലും ഗോപാലപുരത്തും.
തമിഴ്‌നാട് ധാരാ പുരത്ത് താമസിക്കുന്നതിനിടെ മലമ്പുഴയില്‍ മായ എന്ന ഭാര്യയെ കാണാന്‍ വരുമായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. ഈ ഭാര്യയെയും മകനെയും കണ്ടശേഷമാണ് ഗോപാലപുരത്തെയുള്ള ഭാര്യ ബിന്ദുവിനെ കാണുക.
ഈ വിവരം അറിഞ്ഞ വനിത പോലീസുള്‍പ്പെടെയുള്ള സംഘം ഭാര്യ ബിന്ദുവുമായി സൗഹൃദമുണ്ടാക്കിയാണ് ആട് ആന്റണി തന്നെയാണോ എന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് ഒരുസംഘം ധാരാപുരത്തും മറ്റൊരു സംഘം ഗോപാലപുരത്തും ഇയാളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ഇടവിട്ടുള്ള ദിവസങ്ങളില്‍മാത്രമാണ് ഗോപാലപുരത്തെ വീട്ടില്‍ എത്തിയിരുന്നത്. അത് മനസ്സിലാക്കി തിങ്കളാഴ്ച ഒരു വനിതാ പോലീസ് ബിന്ദുവിന്റെ സുഹൃത്തെന്ന നിലയില്‍ വീട്ടില്‍ താമസിച്ചു. ഭാര്യയുടെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു.
മറ്റ് പോലീസുകാര്‍ പുറത്തും നിലയുറപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഗോപാലപുരത്ത് എത്തിയ ഇയാളെ സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയും ചെയ്തു. ആട് ആന്റണി ഇരുപതോളം സ്ത്രീകളെ വിവാഹം ചെയ്തതായും പോലീസ് പറയുന്നു.
പാലക്കാട് മലമ്പുഴയിലെ ഒരു സ്തീയെ വിവാഹംകഴിച്ച് ഉപേക്ഷിച്ചിരുന്നു. അവര്‍ക്ക് ഒരു കുട്ടിയുണ്ട്. പ്രത്യേക സംഘം ചെന്നൈ, കോയമ്പത്തൂര്‍, സേലം, ഈറോഡ്, കുടക്, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പോസ്റ്റര്‍ പതിച്ചിരുന്നു. ഓരോ സ്ഥലത്തെയും പോലീസിനും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ആസൂത്രിത നീക്കങ്ങളാണ് ഒടുവില്‍ ആന്റണിയെ കുടുക്കിയത്.
2012 ജൂണ്‍ 26 ന് പുലര്‍ച്ചെ ഒരു മണിക്ക് പാരിപ്പള്ളിക്ക് സമീപം സംശയാസ്പദമായി കണ്ട മാരുതി വാന്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടയിലായിരുന്നു പോലീസ് ഉദ്യോഗസ്ഥനുനേരെ ആട് ആന്റണിയുടെ ആക്രമണം. ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ. ജോയിയെ കുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ മണിയന്‍ പിള്ള തടയാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് മാരകമായി കുത്തിപ്പരിക്കേല്‍പിച്ചത്.
മണിയന്‍ പിള്ളയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലയ്ക്കുശേഷം തിരുവനന്തപുരത്തെ വാടകവീട്ടിലെത്തി ഭാര്യ സൂസനെയും കൂട്ടി മുങ്ങുകയായിരുന്നു ഇയാള്‍.
പോലീസ് പിന്തുടരുന്നതറിഞ്ഞ് വഴിയില്‍ സൂസനെ ഉപേക്ഷിച്ച് കടന്നു. മഹാരാഷ്ട്രയിലെ ഷിര്‍ദിസില്‍നിന്ന് സൂസനെ പിന്നീട് പിടികൂടി. ഭാര്യമാരില്‍ സൂസന്‍, ഗിരിജ എന്നിവരെയും സൂസന്റെ ഗര്‍ഭിണിയായ മകള്‍ ശ്രീലതയെയും പോലീസ് അറസ്റ്റുചെയ്തു. ജയിലില്‍ വച്ചാണ് ശ്രീലത പ്രസവിച്ചത്. ഇവരെല്ലാം പിന്നീട് ജയില്‍ മോചിതരായി.