Connect with us

Kerala

വിദ്യാര്‍ത്ഥികള്‍ എന്താഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വര്‍ഗീയ വാദികളല്ല: പിണറായി

Published

|

Last Updated

കോഴിക്കോട്: കേരള വര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്തുകഴിക്കണമെന്ന് വര്‍ഗീയ വാദികളല്ല തീരുമാനിക്കേണ്ടതെന്ന് പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഉത്തരേന്ത്യന്‍ ശൈലിയില്‍ കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ സംഭവങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാട്ടിറച്ചിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തി ദാദ്രിയില്‍ അഖ്‌ലാക്ക് എന്ന ഗൃഹനാഥനെ പൈശാചികമായി കൊലപ്പെടുത്തി തുടക്കമിട്ട വര്‍ഗീയസംഘര്‍ഷങ്ങള്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സംഘപരിവാര്‍ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ മാംസാഹാരം വിതരണം ചെയ്ത വിദ്യാര്‍ഥികളെ ആക്രമിക്കുകയും കോളേജ് യൂണിയന്‍ ഓഫീസ് തകര്‍ക്കുകയും ചെയ്ത ആര്‍എസ്എസ്_ എബിവിപി സംഘം ഒടുവില്‍ അധ്യാപകര്‍ക്കുനെരെയും തിരിഞ്ഞിരിക്കുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച അധ്യാപിക ദീപ നിശാന്തിനും അച്ചടക്കസമിതി ചെയര്‍മാന്‍ ജോണ്‍സ് കെ മംഗലം, അധ്യാപകന്‍ അരുണ്‍ എന്നിവര്‍ക്കുമെതിരെ പരസ്യമായ ഭീഷണിയും ആക്ഷേപവും നടത്തുന്നു. വര്‍ഗീയതയ്‌ക്കെതിരെ പ്രതികരിക്കുന്നവരെ തകര്‍ത്തുകളയും എന്ന ധാര്‍ഷ്ട്യം വകവെച്ചു കൊടുക്കാന്‍ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ല. വിദ്യാലയത്തെ ക്ഷേത്രമാണെന്ന് പ്രചരിപ്പിച്ച് മാംസം അകറ്റാന്‍ ശ്രമിക്കുന്നവര്‍ നാളെ സ്ത്രീകളെയും അവര്‍ണരേയും അകറ്റുമെന്ന് ആശങ്കപ്പെടുന്ന അധ്യാപികയുടെ ശബ്ദം ഒറ്റപ്പെട്ടതല്ല.
കേരളം വര്‍ഗീയ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള ഏതു നീക്കത്തെയും ചെറുത്തു തോല്‍പ്പിക്കാനുള്ള മുന്നേറ്റം ഉണ്ടാകണമെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.