Connect with us

International

യൂറോപ്യന്‍ രാജ്യങ്ങള്‍ കുടിയേറ്റ ഭീഷണിയില്‍

Published

|

Last Updated

നെതര്‍ലന്‍ഡ്: യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയരുന്നതായി കണക്കുകള്‍. കഴിഞ്ഞ മാസം മാത്രം യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തികടന്നവരുടെ എണ്ണം 1,07,500 കവിഞ്ഞതായി ഇ യു അതിര്‍ത്തി ഏജന്‍സി ഫ്രണ്ടക്‌സിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 28 രാഷ്ട്രങ്ങളടങ്ങിയ യൂറോപ്യന്‍ യൂനിയന് ഈ പുതിയ കുടിയേറ്റ പ്രവണത വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതുവരെയുള്ള കുടിയേറ്റക്കാരുടെ എണ്ണവുമായി താരതമ്യം ഈ ചെയ്തുമ്പോള്‍ ഈ വര്‍ഷം ഇതുവരെ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 1,23,500 പേര്‍ അതിര്‍ത്തി കടന്നപ്പോള്‍ ഈ വര്‍ഷം ഇതുവരെ 3,40,000 പേര്‍ അതിര്‍ത്തി കടന്നു. യൂറോപ്പിന് ഇത് അടിയന്തര സാഹചര്യമാണെന്നും അതിര്‍ത്തികളില്‍ കുടിയേറ്റക്കാര്‍ കാത്തുകിടക്കുന്ന രാഷ്ട്രങ്ങളോട് ഇതിനെ നിയന്ത്രിക്കാന്‍ ഇ യു ആവശ്യപ്പെടണമെന്നും ഫ്രണ്ടക്‌സ് ഡയറക്ടര്‍ ഫാബ്രീസ് ലെഗാരി പറയുന്നു.
അതേസമയം, കുടിയേറ്റത്തിന്റെ മറവില്‍ കള്ളക്കടത്തും വ്യാപകമാകുന്നതായി പരാതി ഉണ്ട്. എട്ട് പേരെ തങ്ങള്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി ഇറ്റലി പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമാക്കി പുറപ്പെടുന്ന ആയിരക്കണക്കിന് പേരില്‍ പലരും ബോട്ട് തകര്‍ന്നും മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാതെയും മരിക്കുന്നുമുണ്ട്. തുര്‍ക്കി തീരത്ത് ഒരു കുട്ടിയുള്‍പ്പെടെ ഇന്നലെ ആറ് സിറിയന്‍ കുടിയേറ്റക്കാര്‍ ദിവസം മുങ്ങിമരിച്ചിരുന്നു. ഗ്രീക്കിലേക്കുള്ള യാത്രക്കിടെയാണ് അപകടം. തുര്‍ക്കിയിലെ ബോദ്‌റൂമില്‍ നിന്ന് പുറപ്പെട്ട 24 പേരുള്‍ക്കൊള്ളുന്ന കുടിയേറ്റ ബോട്ട് മുങ്ങി അപകടത്തില്‍പ്പെട്ടവരെ അധികൃതര്‍ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് കൂടുതലും കുടിയേറ്റക്കാര്‍ എത്തുന്നത്. അഭയാര്‍ഥി വിഷയത്തില്‍ പ്രയാസം നേരിടുന്ന അംഗരാജ്യങ്ങള്‍ക്ക് അടുത്തിടെ യൂറോപ്യന്‍ യൂനിയന്‍ രണ്ടര ബില്യണ്‍ യൂറോ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍ മാത്രം സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ യുദ്ധബാധിത രാജ്യങ്ങളില്‍ നിന്ന് 20,000ത്തിലധികം പേര്‍ ഗ്രീക്കിലെത്തിയെന്ന് യു എന്‍ എച്ച് ആര്‍ സിയുടെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെയായി ഒന്നര ലക്ഷത്തിലധികം പേര്‍ ഗ്രീക്കിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. അടുത്തിടെയായി കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതായി യു എന്‍ എച്ച് സി ആര്‍ വക്താവ് വില്യം സ്പിന്‍ഡ്‌ലെര്‍ ചൂണ്ടിക്കാട്ടി. ഇറ്റിലിയിലേക്കും ഗ്രീക്കിലേക്കും മെഡിറ്ററേനിയന്‍ സമുദ്രം വഴി ഈ വര്‍ഷം രണ്ടര ലക്ഷം പേര്‍ എത്തിക്കഴിഞ്ഞു. വര്‍ഷാവസനത്തോടെ ഇത് മൂന്ന് ലക്ഷം കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ വര്‍ഷം 75,000 പേര്‍ അഭയം തേടി അപേക്ഷ നല്‍കിയതായി ജര്‍മനിയും അറിയിച്ചു.
അഭയം തേടിയെത്തുന്നവരുടെ വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ ഉറച്ച നിലപാടെടുക്കണമെന്ന് യു എന്‍ അഭയാര്‍ഥി വിഭാഗം മേധാവി അന്റോണിയോ ഗട്ടോ പറഞ്ഞു. ഫ്രാന്‍സും ബ്രിട്ടനും കുടിയേറ്റ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു കരാറിലെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ചാനല്‍ ടണല്‍ വഴി പ്രവേശിച്ച് ആയിരക്കണക്കിന് പേര്‍ ബ്രിട്ടനിലേക്ക് പ്രവേശം കാത്തുകിടക്കുകയാണ്. കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കുറവ് വരുമെന്ന് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.