Connect with us

Gulf

വന്‍കര ഭേദിച്ചുള്ള റോഡ് യാത്രയുമായി ദുബൈ സ്വദേശി

Published

|

Last Updated

ദുബൈ: വന്‍കര ഭേദിച്ചുള്ള റോഡ് യാത്രയുമായി ദുബൈ സ്വദേശിയായ ഫോട്ടോഗ്രാഫര്‍. ദുബൈയില്‍ നിന്നു റുമാനിയയിലേക്കാണ് കറ്റാലിന്‍ മാരിന്‍ എന്ന ക്യാമറമാന്‍ യാത്ര ആരംഭിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ നിന്നു ചങ്ങാടത്തില്‍ ഹോര്‍മസ് ഉള്‍ക്കടല്‍ താണ്ടിയാണ് റോഡു മാര്‍ഗമുള്ള യാത്രക്ക് തുടക്കമിട്ടിരിക്കുന്നത്. ഇറാന്‍, ആര്‍മീനിയ, ജോര്‍ജിയ, ടര്‍ക്കി, ഗ്രീസ്, അല്‍ബേനിയ, ക്രൊയേഷ്യ, സെര്‍ബിയ വഴിയാണ് മൂന്നു മാസം ദീര്‍ഘിക്കുന്ന യാത്ര. തിരിച്ചുള്ള യാത്ര ബള്‍ഗേറിയ, ടര്‍ക്കി, ഇറാന്‍ വഴിയാവും. പ്രമുഖ കാര്‍ നിര്‍മാതാക്കളായ നിസാനാണ് പദ്ധതിയുടെ സ്‌പോണ്‍സര്‍. നിസാന്‍ പട്രോള്‍ കാറിലാണ് യാത്ര നടത്തുന്നത്. വാഹനത്തിന് മുകളില്‍ രാത്രി കഴിച്ചുകൂട്ടേണ്ട സാഹചര്യത്തില്‍ ഉപയോഗിക്കാനായി തമ്പ് കെട്ടാനുള്ള സാമഗ്രികളും സൂക്ഷിച്ചാണ് ഈ മാസം ആദ്യം 7,645 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര പുറപ്പെട്ടിരിക്കുന്നത്.
യാത്രക്കിടയില്‍ ദൃശ്യമാവുന്ന മരുഭുമിയുടെയും മലകളുടെയും കാടിന്റെയുമെല്ലാം അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും ക്യാമറയില്‍ പകര്‍ത്തിയാവും യാത്ര തുടരുക. യാത്ര ആരംഭിച്ചതോടെ മാരിന്റെ ഫോട്ടോഗ്രഫി ബ്ലോഗ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം 10 ലക്ഷം കടന്നിരിക്കയാണ്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും മുവ്വായിരത്തിലധികവും ട്വിറ്ററില്‍ 1,200ഉം ഫോളോവേഴ്‌സും ഇദ്ദേഹത്തിനുണ്ട്. വേറിട്ട് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഇത്തരം ഒരു പ്രയത്‌നത്തിന് പിന്നിലെന്ന് കഴിഞ്ഞ 10 വര്‍ഷമായി ദുബൈയില്‍ കഴിയുന്ന ഇദ്ദേഹം വ്യക്തമാക്കി. നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ സാധിക്കുന്നതിലും മഹത്തായ ചിത്രങ്ങള്‍ ഈ യാത്രയിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം ആവശ്യങ്ങള്‍ക്ക് പറ്റാവുന്ന ഏറ്റവും മികച്ച വാഹനമാണ് നിസാന്‍ പട്രോള്‍. ഇത്തരത്തില്‍ ഒരു സംരംഭത്തിന് സഹായവുമായി മുന്നിട്ടിറങ്ങിയ നിസാന്‍ ക്മ്പനിയോട് പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ട്.
നിസാന്‍ സഹായവുമായി എത്തിയതോടെയാണ് എന്റെ കാലങ്ങളായുള്ള സ്വപ്‌നം പൂവണിഞ്ഞത്. ഏത് പ്രതലത്തിലൂടെയും യാത്രചെയ്യാന്‍ സാധിക്കുമെന്നതാണ് നിസാന്‍ പട്രോളിന്റെ പ്രത്യേകതയെന്നും കറ്റാലിന്‍ മാരിന്‍ പറഞ്ഞു. വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയും വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്യുന്നവരോട് സഹകരിക്കാന്‍ കമ്പനി എപ്പോഴും ഒരുക്കമാണെന്ന് നിസാന്‍ മിഡില്‍ ഈസ്റ്റ് എം ഡി സമീര്‍ ഷെര്‍ഫാന്‍ വ്യക്തമാക്കി. മാരിനെ പിന്തുണക്കുന്നതില്‍ കമ്പനിക്ക് അതിയായ സന്തോഷമുണ്ടെന്നും സമീര്‍ പറഞ്ഞു.

Latest