Connect with us

Kerala

കെ എം മാണി പുകയുമ്പോള്‍ ജോസഫ് മൗനത്തില്‍

Published

|

Last Updated

തൊടുപുഴ: കെ എം മാണിക്കെതിരെ വിജിലന്‍സ് കോടതിയില്‍ മൊഴി കൊടുക്കാന്‍ വരെ പി സി ജോര്‍ജ് ഒരുങ്ങുന്നു എന്നതടക്കമുളള വാര്‍ത്തകളില്‍ കേരളാ കോണ്‍ഗ്രസ് പുകയവെ, പി ജെ ജോസഫ് അര്‍ഥഗര്‍ഭ മൗനത്തില്‍. കെ എം മാണിയും പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗവും തലസ്ഥാനത്ത് തലപുകയ്ക്കുമ്പോള്‍ രണ്ടു ദിവസമായി തൊടുപുഴ പുറപ്പുഴയിലെ വീട്ടില്‍ വിശ്രമത്തിലാണ് പി ജെ ജോസഫ്. പണ്ടു ജോസഫിനെ ജോര്‍ജ് നിരന്തരം വേട്ടയാടുമ്പോള്‍ കണ്ടു നിന്ന മാണിയും കൂട്ടരും ഇതില്‍ കൂടുതല്‍ അനുഭാവം അര്‍ഹിക്കുന്നില്ല എന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം.
ജോസഫ് മാധ്യമങ്ങളെ കാണുന്നില്ലെങ്കിലും അദ്ദേഹത്തോടൊപ്പമുളളവര്‍ വീട്ടിലെത്തുന്ന മാധ്യമപ്രവര്‍ത്തകരോട് പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. കാമറകള്‍ക്ക് മുഖം കൊടുക്കാതെയും പേര് വെളിപ്പെടുത്തരുതെന്ന് അച്ചടി മാധ്യമങ്ങളോട് ആവശ്യപ്പെട്ടുമാണ് ഇതെന്നു മാത്രം.
ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ പി ജെ ജോസഫ് പോയെങ്കിലും അദ്ദേഹം ഒന്നും മിണ്ടിയില്ലെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. മാത്രമല്ല ജോര്‍ജിനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പി ജെ ജോസഫ് ഒപ്പിട്ടിട്ടുമില്ല. വര്‍ക്കിംഗ് ചെയര്‍മാനായ പി ജെ ജോസഫാണ് പാര്‍ട്ടിക്ക് വേണ്ടി കത്തിടപാടുകള്‍ നടത്തേണ്ടത് എന്നിരിക്കെ അദ്ദേഹം ഒപ്പിടാന്‍ വിസമ്മതിക്കുകയായിരുന്നു എന്നാണ് വിവരം. ആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാന്‍ മടിച്ച ജോസഫ് മാണി നിര്‍ബന്ധിച്ചപ്പോഴാണ് ഒടുവില്‍ അതിന് തയ്യാറായത്. ജോസഫ് വരാന്‍ വേണ്ടി മാണി ക്ലിഫ് ഹൗസ് സന്ദര്‍ശനം ഒരു മണിക്കൂറോളം വൈകിക്കുകയും ചെയ്തു.
എല്‍ ഡി എഫിലായിരിക്കെ ജോസഫിന് മന്ത്രിസ്ഥാനം നഷ്ടമാക്കിയ വിമാനയാത്രാ വിവാദം, പിന്നീട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തുണ്ടായ എസ് എം എസ് വിവാദം എന്നിവയിലെല്ലാം പി സി ജോര്‍ജിന് പങ്കുണ്ടെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു. അന്നത്തെ എം പിയായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവുമായി ചേര്‍ന്നാണ് വിമാനയാത്രക്കാരിയുടെ പരാതി മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കിയത്.
ഒരു സ്ത്രീ തനിക്ക് പി.ജെ ജോസഫ് അശ്ലീല എസ് എം എസ് അയച്ചുവെന്ന് പരാതി നല്‍കിയതിന് പിന്നില്‍ പി സി ജോര്‍ജാണെന്ന് തെളിവു സഹിതം കെ എം മാണിക്ക് ജോസഫ് വിഭാഗം പരാതി നല്‍കിയിരുന്നു.
2011 ജൂണ്‍ 30ന് പാലായില്‍ മാണിയുടെ വീട്ടിലെത്തിയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സി ജോസഫ് ഉള്‍പ്പെടെയുളള നേതാക്കള്‍ ശബ്ദരേഖയടക്കമുളള തെളിവുകളുമായി പരാതി നല്‍കിയത്. ഇക്കാര്യം പിന്നീട് പലവട്ടം ഉന്നതാധികാര സമിതിയില്‍ ഉന്നയിച്ചുവെങ്കിലും പരിഗണിക്കാം എന്ന ഒഴുക്കന്‍ മട്ടിലുളള മറുപടിയാണ് മാണിയില്‍ നിന്നും ഉണ്ടായത്.
ചേരാനല്ലൂരില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ശക്തമായി വീണ്ടും ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിലും തക്കം കിട്ടുമ്പോഴെല്ലാം പി ജെ ജോസഫിനെ കിട്ടുന്ന വടി കൊണ്ടെല്ലാം ജോര്‍ജ് അടിച്ചുകൊണ്ടിരുന്നു.