Connect with us

Gulf

യു എ ഇയില്‍ 55 ശതമാനം പേര്‍ക്ക് സുഖനിദ്ര ലഭിക്കുന്നില്ലെന്ന്

Published

|

Last Updated

ദുബൈ: യു എ ഇയില്‍ വിദേശികളും സ്വദേശികളും ഉള്‍പെടെ, 55 ശതമാനം പേരും സുഖനിദ്ര തടസപ്പെടുന്നവരാണെന്ന് റിപ്പോര്‍ട്ട്. ലോക നിദ്രാ ദിനത്തോടനുബന്ധിച്ചാണ് ഈ പുതിയ കണക്ക്.
മാര്‍ച്ച് 11, ലോക നിദ്രാ ദിനമായിട്ടാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ആചരിച്ച് വരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ദുബൈയിലും ലോക നിദ്രാ ദിനം ആചരിച്ചത്. മികച്ച ആരോഗ്യത്തിന് മികച്ച ഉറക്കം അനിവാര്യമാണെന്ന് സന്ദേശവുമായാണ് നിദ്രാദിനം സംഘടിപ്പിച്ചത്. ദുബൈ ആരോഗ്യ മന്ത്രാലയത്തിന്റെ 2012 ലെ കണക്ക് പ്രകാരം, വിദേശികളും സ്വദേശികളും ഉള്‍പെടയുള്ള 50 ശതമാനം പേര്‍ക്ക് സുഖനിദ്ര ലഭിക്കുന്നില്ലെന്ന് കണക്ക് വ്യക്തമാക്കുന്നു. അമിതവണ്ണമാണ് ഉറക്കക്കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളിലും പുരുഷന്‍മാരിലും ഇത് ഒരുപോലെയാണെന്നാണ് മറ്റൊരു പ്രത്യേകത. 35നും 54നും ഇടയില്‍ വയസ് പ്രായമുള്ളവരിലാണ് ഉറക്കക്കുറവ് കൂടുതലായി കണ്ടുവരുന്നത്. ഉറക്കക്കുറവ് ഭാവിയില്‍ മറ്റു പല രോഗങ്ങള്‍ക്കും കാരണമാകുമെന്നും ഇതുസംബന്ധിച്ച പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, ഉറക്കക്കുറവ് മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഓര്‍മപ്പെടുത്തിയാണ് ഈ നിദ്രാദിനം ആചരിച്ചത്.
ദുബൈ അല്‍ ഖൂസ് ഫര്‍ണീച്ചര്‍ ഡിസ്ട്രിക്ടില്‍, ലോക നിദ്രാ ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച, ബെറ്റര്‍ കളീപ്പ് എന്ന ഷോറൂമില്‍ ഇതോടൊപ്പം നിദ്രാദിന ബോധവല്‍കരണ പരിപാടികള്‍ നടന്നു. മികച്ച ഉറക്കത്തിന് മികച്ച കിടക്കകളും തലയണകളും വലിയ പങ്കുവഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ബെറ്റര്‍ സ്‌ളീപ്പ് സ്ഥാപനം, ലോകത്തിലെ പ്രമുഖ ബ്രാന്‍ഡുകളെ ഒരു കുടക്കീഴില്‍ അണിനിരത്തി. യു എ ഇ ജനസംഖ്യയില്‍ പത്തു ശതമാനം പേര്‍ക്ക് മാത്രമേ , ഉറക്കക്കുറവിന്റെ പ്രത്യാഘാതം സംബന്ധിച്ച തിരിച്ചറിവ് ഉള്ളൂവെന്നും ബാക്കി 90 ശതമാനം പേരും ഇതിനെ ഗൗരവമായി കാണുന്നില്ലെന്നും ബെറ്റര്‍ സ്‌ളീപ്പ് സി ഇ ഒ ഗേബി മാലിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Latest