Eranakulam
കെ സുരേന്ദ്രന് സോളാര്‍ കമ്മീഷന്റെ വിമര്‍ശം
കൊച്ചി: സോളാര്‍ തട്ടിപ്പിനെ കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷന് എഴുതി നല്‍കിയ മൊഴിയില്‍ നിന്ന് പിന്‍മാറിയ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കമ്മീഷന്റെ വിമര്‍ശം.
സോളാര്‍ തട്ടിപ്പിലെ പ്രധാന പ്രതിയായ സരിത എസ് നായര്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തും വെച്ച് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരുമായി ബന്ധപ്പെട്ടുവെന്നും ജുഡീഷ്യറിയെ സ്വാധീനിച്ചുവെന്നുമുള്ള ഏഴ് ആരോപണങ്ങളാണ് കമ്മീഷന് എഴുതി നല്‍കിയിരുന്നത്. ഇതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍, വ്യാഴാഴ്ച കമ്മീഷന് മുമ്പില്‍ ഹാജരായ സുരേന്ദ്രന് ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല.
മന്ത്രി കെ ബാബു, ബെന്നി ബെഹ്‌നാന്‍ എം എല്‍ എ, ഷാഫി മേത്തര്‍ എന്നിവര്‍ക്കെതിരെ നേരത്തെ നടത്തിയ ചില പരാമര്‍ശങ്ങളില്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ തീര്‍പ്പാകാത്തതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍, എഴുതിയ നല്‍കിയ മൊഴിയില്‍ ഇവരെക്കുറിച്ചുള്ള ആരോപണങ്ങളില്ലെന്നും തെളിവുകള്‍ നല്‍കാമെന്ന് അറിയിച്ചതിനാലാണ് സുരേന്ദ്രെന കേസില്‍ കക്ഷി ചേര്‍ത്തതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
ജുഡീഷ്യറിയെ സ്വാധീനിച്ചെന്ന ആരോപണത്തെക്കുറിച്ച്‌ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കുന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനാകില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. അേതസമയം, ഉന്നയിച്ച ആരോപണങ്ങളില്‍ ഉറപ്പില്ലാത്തതിനാലാണ് സുരേന്ദ്രന്‍ പിന്‍മാറുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.
സോളാര്‍ തട്ടിപ്പ് ഒതുക്കിത്തീര്‍ക്കാന്‍ കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ ഡി വൈ എസ് പി ഹരികൃഷ്ണന്‍ പണം വാങ്ങിയതായി സുരേന്ദ്രന്‍ ഇന്നലെ മൊഴി നല്‍കി. ഹരികൃഷ്ണന്റെ സഹോദരന്‍ മുരളീകൃഷ്ണനാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. സരിത, ബിജു എന്നിവരില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത സി ഡിയെ കുറിച്ച് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി കമ്പനി അധികൃതരില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിക്കണം. കേസ് സി ബി ഐ അന്വേഷിക്കാന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്യണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തട്ടിപ്പിന് ആവശ്യമായ സഹായം സരിതക്ക് ലഭിച്ചിട്ടുണ്ടെന്നും ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ സരിത മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും എ കെ ശശീന്ദ്രന്‍ എം എല്‍ എ മൊഴി നല്‍കി. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സ്വന്തം പേരില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്നത് ദുരൂഹമാണ്. കുറ്റവാളികളും കുറ്റവാസനയുള്ളവരും സ്വയം വെളിപ്പെടാതിരിക്കാന്‍ വ്യാജ ഫോണുകളും ബിനാമി ഫോണുകളും ഉപയോഗിക്കാറുണ്ട്. എന്നാല്‍, ജനാധിപത്യ ഭരണക്രമത്തില്‍ മുഖ്യമന്ത്രി ബിനാമി ഫോണുകള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.