Connect with us

Kozhikode

ചെറുപുഴയില്‍ വ്യാപക മണല്‍ക്കൊള്ള; കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

Published

|

Last Updated

കൊടുവള്ളി: ചെറുപുഴയില്‍ വിവിധ കടവുകളില്‍ രാപ്പകല്‍ ഭേദമന്യേ മണല്‍വാരലും കടത്തിക്കൊണ്ടു പോകലും വ്യാപകമാണെന്ന് പരാതി. ഇത് മൂലം പുഴയോര വീടുകളിലെ കിണറുകളും കുടിവെള്ള പദ്ധതിയുടെ നിരവധി കിണറുകളിലും ജല വിതാനം ഗണ്യമായി താഴ്ന്ന് കുടിവെള്ള ക്ഷാമം രൂക്ഷമാകുകയാണ്.
തലപ്പെരുമണ്ണ, കുറുങ്ങാട്ടക്കടവ്, തോട്ടത്തില്‍ കടവ്, മൊയോട്ടക്കടവ്, ചിരുണ്ടിക്കടവ്, വെളുത്തേടത്ത് കടവ്, മാതോലത്ത് കടവ്, മുങ്ങുപാലത്തിങ്ങല്‍ കടവ്, നടമ്മല്‍ കടവ്, മാനിപുരം കടവ്, കളരാന്തിരികടമ്പ് എന്നിവടങ്ങളിലാണ് മണല്‍ വാരല്‍ രൂക്ഷമായതായി പരാതിയുയര്‍ന്നിരിക്കുന്നത്. കുറുങ്ങാട്ടക്കടവ് പാലത്തിനും മൊയോട്ട കടവ് പാലത്തും ഇടയില്‍ വെള്ളം കൂടുതലുള്ള ഭാഗങ്ങളില്‍ ട്യബ് ഉപയോഗിച്ച് വെള്ളത്തില്‍ മുങ്ങിയാണ് മണലൂറ്റല്‍ നടക്കുന്നത്. മണലൂറ്റല്‍ അധികമായി നടക്കുന്ന ഈ ഭാഗങ്ങളില്‍ പുഴയില്‍ വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് പുഴയില്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വരുന്നവര്‍ക്ക് ഭീഷണിയായിരിക്കുകയാണ്.
യാതൊരു ഭയവും കൂടാതെ പട്ടാപ്പകല്‍പോലും മണല്‍ വാരല്‍ നടക്കുന്നുണ്ട്. പകല്‍ വാരി ട്യൂബുകളിലാക്കി കരയിലെത്തിക്കുന്ന മണല്‍ രാത്രിയില്‍ ചാക്കുകളില്‍ നിറച്ച് ഗുഡ്‌സ് ഓട്ടോകളിലും ജീപ്പുകളിലുമായി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. സ്‌കൂള്‍ കുട്ടികളും, മുതിര്‍ന്നവരും മണല്‍ വാരലില്‍ സജീവമാണ്. നിര്‍മാണ മേഖലയില്‍ മണല്‍ക്ഷാമം രൂക്ഷമായതിനാല്‍ വന്‍ തുക നല്‍കിയാണ് ഇവരില്‍ നിന്ന് മണല്‍ വാങ്ങുന്നത്.
ചെറുപുഴയില്‍ വര്‍ഷങ്ങളായി നിര്‍ബാധം തുടരുന്ന മണല്‍വാരല്‍ പുഴയുടെ പ്രകൃതി ഭംഗി നശിക്കുന്നതിനും പാരിസ്തിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. പുഴയുടെ കരയില്‍ നിരവധി ജലനിധി കുടിവെള്ള പദ്ധതി കിണറുകളും നടമ്മല്‍ കടവില്‍ കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ള പദ്ധതി കിണറും പമ്പ് ഹൗസുമുണ്ട്. പുഴയുടെ ആഴം വര്‍ധിക്കുന്നത് പദ്ധതി കിണറുകളും വീട്ടു കിണറുകളും വറ്റാനിടയാക്കിയിട്ടുണ്ട്. അതിനുപുറമെ പുഴവെള്ളത്തെ ആശ്രയിക്കുന്ന പുഴയോര പറമ്പുകളിലെ പച്ചക്കറി, വാഴ, കപ്പ, ഇഞ്ചി തുടങ്ങിയ കൃഷികളും പ്രതിസന്ധിയിലായിട്ടുണ്ട്.
മണല്‍ വാരലിനെതിരെ കൊടുവള്ളി പോലീസ് നടപടി ശക്തമാക്കിയിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് മണല്‍വാരല്‍ നിര്‍ബാധം നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Latest