Kerala
വിരട്ടലും വിലപേശലും വേണ്ട; വി എസിന് താക്കീത് നല്‍കി പിണറായി
ആലപ്പുഴ: വി എസിനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍. വിരട്ടലും വിലപേശലും ഇൗ പാര്‍ട്ടിയില്‍ വേണ്ട. അതിന് പാര്‍ട്ടി വഴങ്ങില്ല. ഇതിന് എത്രയോ അനുഭവങ്ങളുണ്ട്. ഒാർക്കേണ്ടവര്‍ ഇക്കാര്യം ഒാർക്കുന്നത് നന്നായിരിക്കും – പിണറായി പറഞ്ഞു. സി പി എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ മുന്നില്‍ കീഴടങ്ങുന്നതില്‍ ദുരഭിമാനം നടിക്കേണ്ടതില്ല. ശത്രുവിന്റെ മുന്നിലേ കീഴടങ്ങാതിരിക്കേണ്ടതുള്ളൂവെന്നും വി എസിനെ പരോക്ഷമായി സൂചിപ്പിച്ച് പിണറായി കൂട്ടിേച്ചര്‍ത്തു.
സി പി എമ്മിലെ അനോരോഗ്യകരമായ പ്രവണതകള്‍ അവസാനിപ്പിക്കാനായിട്ടുണ്ട്. പാര്‍ട്ടിയില്‍ ആശപരമായ ഭിന്നത നിലനില്‍ക്കുന്നില്ല. പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനമുണ്ടായെന്ന് വലിയ ആക്ഷേപമുണ്ടായിരുന്നു. തെറ്റ് തിരുത്താന്‍ തയ്യാറായവരെ വീണ്ടും തെറ്റിലേക്ക് പോകാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചു. തെറ്റ് ചെയ്തവരെ നീ നശിച്ചുവെന്ന് പറഞ്ഞ് പാര്‍ട്ടി മാറ്റി നിര്‍ത്തിയിട്ടില്ല. തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നാണ് പറഞ്ഞതെന്നും പിണറായി പറഞ്ഞു.
സി പി എം വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയല്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പുതിയ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു നേതാവിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സി പി എം. വ്യക്തി വരും, പോകും. ഞാന്‍ പോയാലും പാര്‍ട്ടിയുണ്ടാകും. ഒരു നേതാവും ഒരു വ്യക്തിയും പാര്‍ട്ടിക്ക് അധീതമല്ല. ഏതെങ്കിലും നേതാവിന് പിന്നില്ല, പാര്‍ട്ടിക്ക് പിന്നിലാണ് ജനങ്ങള്‍ അണി നിരക്കേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.