Connect with us

Kerala

വി എസിന്റെ വിയോജനക്കുറിപ്പ് സമ്മേളനം ചര്‍ച്ചക്കെടുക്കില്ല

Published

|

Last Updated

തിരുവനന്തപുരം: പിണറായി വിജയനെ പ്രതികൂട്ടില്‍ നിര്‍ത്തി സംസ്ഥാന നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്ന വി എസ് അച്യുതാനന്ദന്റെ വിയോജന കുറിപ്പ് സി പി എം സംസ്ഥാന സമ്മേളനം ചര്‍ച്ചക്കെടുക്കില്ല. വി എസിന്റെ നിലപാടുകളെ പൂര്‍ണമായി അവഗണിക്കാനാണ് തീരുമാനം.
ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിനും പി ബി അംഗം സീതാറാം യെച്ചൂരിക്കും കുറിപ്പ് കൈമാറിയെങ്കിലും തത്ക്കാലം ചര്‍ച്ചക്കെടുക്കേണ്ടെന്ന നിലപാടാണ് പി ബിയും സ്വീകരിച്ചത്. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പി ബി യോഗം ചേരാത്ത പാശ്ചാത്തലത്തില്‍ വി എസിന്റെ കുറിപ്പില്‍ ഔപചാരിക ചര്‍ച്ചകളൊന്നും നടക്കില്ല. സംസ്ഥാന കമ്മിറ്റി യോഗം നേരത്തെ തന്നെ തള്ളിയതിനാല്‍ പി ബിയുടെ അനുമതിയില്ലാതെ കുറിപ്പ് സംസ്ഥാന സമ്മേളനത്തില്‍ പരിഗണിക്കാകുന്ന സാഹചര്യവുമില്ല. അതേസമയം, സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ രൂക്ഷമായി ആക്രമിക്കുന്ന വിമര്‍ശങ്ങള്‍ വന്നതാണ് വിയോജന കുറിപ്പ് നല്‍കാന്‍ വി എസിനെ പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിലെ 32 പേജുകളില്‍ വി എസിനെതിരായ പരാമര്‍ശങ്ങളാണുള്ളത്.
തനിക്കെതിരെ ഏകപക്ഷീയ ചര്‍ച്ചകള്‍ നടക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് വി എസ് നടത്തിയ നീക്കമായാണ് വിയോജനകുറിപ്പിനെ കാണുന്നത്. പി കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് സമ്മേളന റിപ്പോര്‍ട്ടില്‍ വി എസിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചര്‍ച്ചക്ക് വന്നപ്പോള്‍ തന്നെ വി എസ് ഇതിനെ എതിര്‍ത്തു. ഇത് മുഖവിലക്കെടുക്കാതെ വന്നതോടെയാണ് വിയോജന കുറിപ്പുമായി വി എസ് രംഗത്ത് വന്നത്. എസ് എന്‍ സി ലാവ്‌ലിന്‍ കേസാണ് മുമ്പ് വി എസ് പിണറായിക്കെതിരെ ആയുധമാക്കിയിരുന്നതെങ്കില്‍ ഇത്തവണ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് മുന്‍നിര്‍ത്തിയാണ് പിണറായിക്കെതിരെയുള്ള വി എസിന്റെ കടന്നാക്രമണം. ഘടകകക്ഷികളെ അവഗണിച്ച് പുറത്താക്കിയതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ ലഭിച്ച സാഹചര്യം ഇല്ലാതാക്കിയതും വര്‍ഗ ശത്രുക്കളുമായി ചങ്ങാത്തം കൂടിയതായും വിയോജന കുറിപ്പില്‍ വി എസ് ആരോപിക്കുന്നുണ്ട്.
ടി പി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി കുഞ്ഞനന്തനെതിരെയും ട്രൗസര്‍ മനോജിനെതിരെയും നടപടിയെടുക്കാത്തത് അവര്‍ സത്യം പുറത്ത് പറയുമെന്ന ഭീതി കൊണ്ടാണെന്ന പരോക്ഷ സൂചന പോലും വിയോജന കുറിപ്പിലൂടെ വി എസ് നല്‍കുന്നു. പാര്‍ട്ടി പ്രതിരോധത്തിലാകുന്നതിന് തന്നെ പഴിചാരുന്നത് വസ്തുതകളില്‍നിന്നുള്ള ഒളിച്ചോട്ടമാണെന്ന വാദമാണ് വി എസ് ഉയര്‍ത്തുന്നത്.

Latest