Ongoing News
ബസ് ഡ്രൈവറുടെ മരണം: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യം
ശാസ്താംകോട്ട: ടൂറിസ്റ്റ് ബസ് ഡ്രൈവറെ ബസ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പടിഞ്ഞാറെകല്ലട കാരാളിമുക്ക് സന്തോഷ്‘ഭവനില്‍ മുരളീധരന്‍പിള്ള (63) യാണ് അക്രമികളുടെ മര്‍ദ്ദനത്തില്‍ മരിച്ചത്.
ഹൃദയാഘാതമാണ് മരണ കാരണമെന്ന പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍ കരുതിക്കൂട്ടി നടത്തിയ അക്രമമാണ് മുരളീധരന്‍പിള്ളയുടെ ജീവന്‍ അപഹരിച്ചത്. സംഭവ സ്ഥലത്ത്‌നിന്നും 60 കിലോമീറ്ററോളം ബസിനെ പിന്‍തുടര്‍ന്നും മൊബൈല്‍ ഫോണ്‍ വഴി കൂടുതല്‍ പേരേയും സംഘടിപ്പിച്ചുമാണ് അക്രമം നടത്തിയെന്നതിനാല്‍ ആസൂത്രിതമായി നടത്തിയ നീക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ശനിയാഴ്ച രാത്രി എട്ടോടെ ചേര്‍ത്തലയില്‍ വെച്ചായിരുന്നു സംഭവം. മൈനാഗപ്പള്ളിയിലെ സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്രക്ക് പോയി തിരിച്ച് വരികെ ദേശീയപാതയില്‍ വൈറ്റില ജംഗ്ഷനില്‍ വെച്ച് ഇടത്‌വശത്ത്കൂടി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടുകയും തിരക്കേറിയ സ്ഥലമായതിനാല്‍ ബസ് മുന്നോട്ട് മാറ്റി റോഡിന് വശത്ത് നിര്‍ത്തിയെങ്കിലും കാര്‍ യാത്രക്കാരെ കാണാത്തതിനാല്‍ ബസ് വിട്ട് പോകുകയായിരുന്നു. പിന്നീട് ചേര്‍ത്തല മായിത്തറ ജംഗ്ഷനില്‍ വെച്ച് കാറിലെത്തിയവരും ഇവിടെ സംഘടിച്ച് നിന്നവരും ചേര്‍ന്ന് ബസ് തടയുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഡ്രൈവറെ അക്രമിക്കുകയുമായിരുന്നു. ബസ് ക്ലീനറും, മറ്റുയാത്രക്കാരും മുരളീധരന്‍പിള്ള രോഗബാധിതനാണെന്നും മര്‍ദ്ദിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും ഇത് വകവെക്കാതെ മര്‍ദനം തുടര്‍ന്നും ഇഷ്ടിക ഉപയോഗിച്ചും മര്‍ദ്ദിച്ചു. സംഭവം കണ്ട് ഭയവിഹ്വലരായ കുട്ടികള്‍ അലറി വിളിച്ചിട്ടും അക്രമികള്‍ പിന്‍മാറാന്‍ തയ്യാറായില്ല. അവശനായ മുരളീധരന്‍പിള്ള ശര്‍ദ്ദിച്ച് കുഴഞ്ഞ് വീണതോടെയാണ് അക്രമി സംഘം പിന്‍മാറിയത്. പിന്നീട് മുരളീധരന്‍പിള്ള മരിച്ചതറിഞ്ഞ് സംഘം ഒളിവില്‍ പോകുകയായിരുന്നു. സം‘വത്തില്‍ ദൃസാക്ഷികളായ കുട്ടികള്‍ ഇപ്പോഴും ആഘാതത്തില്‍നിന്നും മുക്തരായിട്ടില്ല.