Connect with us

National

പൂര്‍ണ സംസ്ഥാന പദവി പരിഗണിക്കാമെന്ന് കെജ്‌രിവാളിനോട് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. കെജ്‌രിവാളും മനീഷ് സിസോദിയയുമാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ശനിയാഴ്ച നടക്കുന്ന എഎപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് മനീഷ് സിസോദിയ അറിയിച്ചു. നേരത്തെ നിശ്ചിയിച്ച പരിപാടികളില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് പ്രധാനമന്ത്രി പങ്കെടുക്കാത്തത്.

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം കെജ്‌രിവാള്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചു. ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി എന്നതായിരുന്നു ആംആദ്മിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. എഎപി മുന്നോട്ട് വച്ച പല വാഗ്ദാനങ്ങളും പാലിക്കണമെങ്കില്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യമാണ്. കേന്ദ്ര സര്‍ക്കാരിന്റേതാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.

അതേസമയം മന്ത്രിസഭയില്‍ പാര്‍ട്ടിയിലെ രണ്ടാമനായ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയിലെ ചിലരെ നിലനിര്‍ത്തിയേക്കും. കഴിഞ്ഞ തവണ നിയമ മന്ത്രിയായ സോമ്‌നാഥ് ഭാരതിയെ മന്ത്രിയാക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രിസഭയിലെ സ്ത്രീസാന്നിദ്ധ്യമായിരുന്ന രാഖി ബിദ്‌ലാനും ഇത്തവണ അവസരം ലഭിച്ചേക്കില്ല. കപില്‍ ശര്‍മ, ജിതേന്ദ്ര തോമര്‍, സന്ദീപ് കുമാര്‍, അസീം അഹമ്മദ് ഖാന്‍ എന്നിവര്‍ മന്ത്രിസഭയിലെത്തുമെന്നാണ് കരുതുന്നത്.

Latest