Connect with us

Malappuram

ഏഴാം ക്ലാസുകാരിയുടെ ദാരുണ മരണം സഹോദരിയുടെ കണ്‍മുമ്പില്‍

Published

|

Last Updated

തിരൂരങ്ങാടി: ഇന്നലെ ചെമ്മാട് ടൗണില്‍ സ്വകാര്യബസ് കയറി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ ജസ്‌ല മരിക്കുന്ന കാഴ്ച നേരില്‍കാണാനുള്ള ദുര്യോഗമായിരുന്നു കൂടെയുണ്ടായിരുന്ന സഹോദരി ജസീല തസ്‌നിക്ക്. ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ ഫാത്തിമ ജസ്‌ലയും എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജസീല തസ്‌നിയും ഒന്നിച്ചാണ് സ്‌കൂളിലേക്ക് വരാറുള്ളതും തിരിച്ച് പോകാറുള്ളതും.
ഇന്നലെ വൈകുന്നേരം 4.30ന് സ്‌കൂള്‍വിട്ട് പതിവുപോലെ മറ്റുകുട്ടികളോടൊപ്പം ചെമ്മാട് ജംഗ്ഷനില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു. മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന സ്വാകര്യ ബസില്‍ കയറാനായി കുട്ടികള്‍ കൂട്ടത്തോടെ ബസിനടത്തേക്ക് വന്നു. ഫാത്തിമ ജസ്‌ല കയറിയപ്പോഴേക്കും ബസ് മുന്നോട്ടെടുക്കുകയും ബസില്‍നിന്ന് വീണ ജസ്‌ലയുടെ ദേഹത്തിലൂടെ ബസിന്റെ പിന്‍ഭാഗത്തെ ചക്രങ്ങള്‍ കയറി ഇറങ്ങുകയുമായിരുന്നു. കുട്ടിബസിനടിയില്‍ പെട്ടതറിയാതെ ബസ് മുന്നോട്ടെടുക്കാനുള്ള ശ്രമം അവിടെ ഉണ്ടായിരുന്ന ആളുകളാണ് തടഞ്ഞത്. കുട്ടിയെ ഉടന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴിയില്‍ കുട്ടി മരിച്ചതിനെതുടര്‍ന്ന് തിരിച്ച് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയാണുണ്ടായത്. സ്വന്തം അനുജത്തിയുടെ മരണരംഗം നേരില്‍കണ്ട ജസീല തെസ്‌നിയുടെ കൊച്ചുമനസ് വിറങ്ങലിച്ചിരിക്കുകയാണ്.
മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് തൃക്കുളം ഗവ.ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് പാലത്തിങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Latest