Connect with us

Articles

ഓരോരുത്തരും ഉള്‍വലിയുന്നു

Published

|

Last Updated

അന്ന; അനാഥയായ ഒരു അമേരിക്കന്‍ പൈതല്‍, ആറ് മാസം പ്രായമായപ്പോഴാണ് ഒരു മുറിയില്‍ ഉേപക്ഷിക്കപ്പെട്ടത്. അഞ്ച് വര്‍ഷം കഴിഞ്ഞതിനു ശേഷമാണ് അവള്‍ക്ക് പുറംലോകം കണാനായത്. അപ്പോഴും അവള്‍, നടക്കാനോ സംസാരിക്കാനോ കഴിയാതെ തനിക്ക് ചുറ്റുമുള്ളവരോട് നിസ്സംഗതാഭാവത്തോടെ പെരുമാറി.
1920ല്‍ ചെന്നായ്മടയില്‍ നിന്നും രണ്ട് പിഞ്ചോമനകളെ കണ്ടെത്തി. അവരില്‍ ഒരുവന്‍ അധികം വൈകാതെ മരിച്ചു. രണ്ടാമന്‍ ചെന്നായ്ക്കളെപ്പോലെ നാല് കാലില്‍ നടക്കുകയും സംസാരഭാഷയായ് അവയുടെ മുരള്‍ച്ച സ്വീകരിക്കുകയും ചെയ്തു. മനുഷ്യരെ കാണുമ്പോള്‍ ലജ്ജാശീലനും ഭയചകിതനുമായി. അവന്‍ അല്‍പ്പമെങ്കിലും മനുഷ്യപ്രകൃതം കാട്ടിത്തുടങ്ങിയത് ദയാവായ്‌പ്പോടെയുള്ള നിരന്തരപരിശ്രമത്തിന് വിധേയമായ ശേഷമാണ്.
സാമൂഹിക ശാസ്ത്രജ്ഞനായ മാക് ഐവര്‍ (Mac Iver) വിവരിക്കുന്ന ഈ രണ്ട് കഥകളില്‍ ഒളിഞ്ഞിരിക്കുന്ന ഗുണപാഠങ്ങള്‍ പലതാണ്. ഒറ്റക്ക് മനുഷ്യന്‍ മനുഷ്യനായ ചരിത്രമില്ല. പരസ്പരാശ്രയം കൂടിച്ചേര്‍ന്നാലേ മനുഷ്യജീവിതമുണ്ടാവുകയുള്ളൂ. നമ്മുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മറ്റു പലരുടെയും ആശ്രയം(സേവനം) സ്വീകരിക്കേണ്ടിവരുമെന്നും മറ്റുപലര്‍ക്കും നമ്മുടെ സേവനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ നേടാനായി ഉപയോഗിക്കേണ്ടിവരുമെന്നാണ് ഈ ചരിത്രം നമ്മോട് പറയുന്നത്. എല്ലാം സ്വയം നേടാനുള്ള കഴിവോ, സ്വന്തമായൊരു നിലനില്‍പ്പോ ഓരോരുത്തര്‍ക്കും ഇല്ലാത്തതിനാല്‍ പരസ്പര സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയേ നിര്‍വാഹമുള്ളൂ. ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ ഉര്‍ജതന്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ “ഞാന്‍ കാണുന്ന ലോകം” (The world as I see it) എന്ന ലേഖനത്തില്‍ പറയുന്നത് മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ അനേകം പേരുടെ പ്രവര്‍ത്തനഫലത്തെ ആശ്രയിച്ചാണ് എന്റെ ബാഹ്യവും ആന്തരികവുമായ ജീവിതം നിലനില്‍ക്കുന്നതെന്ന് ഒരോ ദിവസവും നൂറ് തവണ ഞാന്‍ എന്നെ തന്നെ ഓര്‍മപ്പെടുത്താറുണ്ട് എന്നാണ്. ആയതിനാല്‍ എനിക്ക് ലഭച്ചതും ലഭിച്ചുകൊണ്ടിരിക്കുന്നതും അതേ അളവില്‍ മറ്റുള്ളവര്‍ക്ക് തിരിച്ചു നല്‍കാനായി ഞാന്‍ കഠിനപ്രയത്‌നം ചെയ്യണം. ഐന്‍സ്റ്റീന്റെ ഈ ലേഖനത്തില്‍ നിന്ന് വ്യക്തമാകുന്നത് ഇവിടെ ഓരോരുത്തരും രണ്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ്. ഒന്ന് പ്രത്യക്ഷത്തില്‍ നാം നമുക്ക് വേണ്ടി തന്നെ ചെയ്യുന്ന സേവനങ്ങള്‍. അവ സ്വയം സേവനങ്ങളാണ്. മറ്റൊന്ന് നാം മറ്റുള്ളവര്‍ക്ക് വേണ്ടിയോ മറ്റുള്ളവര്‍ നമുക്ക് വേണ്ടിയോ ചെയ്യുന്ന സേവനങ്ങള്‍. അവ പരസ്പര സേവനങ്ങളുമാണ്. ഈ രണ്ട് തരം സേവനങ്ങളും ഉപയോഗിക്കാതെ നമുക്കിടയിലുള്ള സാമൂഹിക ജീവിതം സാധ്യമല്ല. മാത്രമല്ല, ഈ പരസ്പര സേവനങ്ങളാണ് വാസ്തവത്തില്‍ ഓരോ വ്യക്തിയുടേയും അവകാശങ്ങളായും ചുമതലകളായും അറിയപ്പെടുന്നത്.
എന്നാല്‍, ആധുനിക സുഖസൗകര്യങ്ങളില്‍ രമിക്കുന്നവര്‍ പരാശ്രയത്തിന്റെ പ്രധാന കണ്ണികള്‍ പൊട്ടിച്ചിതറുന്നത് അറിയുന്നേയില്ല. സ്വന്തം അവകാശങ്ങള്‍ ചോദിച്ച് വാങ്ങുന്നതിന് നാം മുമ്പന്തിയിലാണ്. എന്നാല്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നിടത്ത് പലരും വിമുഖത കാണിക്കുന്നു. വഴിയോരത്ത് അപകടത്തില്‍പ്പെട്ട് നിലവിളിക്കുന്ന വ്യക്തികളിലേക്ക് അനുകമ്പയോടെ ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും നാം സമയം കണ്ടെത്തുന്നില്ല. അയല്‍ വാസിയുടെ ആകുലതയും വേവലാതിയും ചോദിച്ചറിയാനും നേരമില്ല. തനിക്കെന്തെങ്കിലും പറ്റിയാല്‍ ഇവരൊക്കെ തന്നെയാണ് തന്നെ സഹായിക്കാനുണ്ടാവുക എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിപോലും നമുക്കില്ലാതെപോയി. മനസ്സുതുറന്നുള്ള സംസാരത്തിന് ഇന്ന് എത്ര പേരെ കിട്ടും.! ഇനി കിട്ടിയാല്‍ തന്നെ അവന്റെ കൈയില്‍ അപ്പോഴും വാട്‌സ് അപ്പോ, ഫേസ് ബുക്കോ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു മൊബൈല്‍ ഉണ്ടായിരിക്കും. മുഖത്ത് നോക്കി സംസാരിക്കാന്‍ അവനെ കിട്ടില്ല. ബസ് യാത്രയിലാണെങ്കില്‍ ഓരോരുത്തരും അവരവരുടെ കാതില്‍ ഹെഡ്‌സെറ്റ് തിരുകിയിരിക്കും. സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പോലും ആ ഭാഗത്തേക്ക് പിന്നെ മുഖം കൊടുക്കില്ല. മനസ്സകത്ത് വേരൂന്നി ത്തുടങ്ങുന്ന സന്തോഷ ദുഃഖങ്ങള്‍ പങ്ക് വെക്കേണ്ട പരസ്പര ബന്ധത്തിന്റെ കെട്ടുറപ്പ് നാം തന്നെയാണ് തകര്‍ത്ത് തരിപ്പണമാക്കുന്നത്. സുഹൃദ് ബന്ധങ്ങളിലും സംശയത്തിന്റെ നിഴലാട്ടം കണ്ടുതുടങ്ങി.
ബന്ധങ്ങളില്‍ സുപ്രധാനമായ കുടുംബ ബന്ധത്തിനും ഇന്ന് തിരശ്ശീല വീണു. തിട്ടപ്പെടുത്താത്ത മനുഷ്യ ജീവിതത്തില്‍ പ്രതിസന്ധിയുടെ കഴത്തിലേക്ക് വഴുതുമ്പോള്‍ സഹായ ഹസ്തം നീട്ടേണ്ട മക്കള്‍ മാതാപിതാക്കളെ ഏകാന്തതയുടെ മൂകത തളം കെട്ടിക്കിടക്കുന്ന വൃദ്ധസദനത്തിലേക്ക് തള്ളിയിടുകയാണ്. പെറ്റമ്മയുടെ ചൂര് കിട്ടി വളരേണ്ട ചോര പൈതലിനെ വഴിയരികില്‍ കെട്ടികിടക്കുന്ന ചപ്പുചവറുകളിലേക്ക് വലിച്ചെറിയുന്നു. ചിലര്‍ അമ്മത്തൊട്ടിലില്‍ നിക്ഷേപിച്ച് സ്വയം തടിതപ്പുന്നു. തന്നില്‍ മാത്രമായി ജീവിതം ചുരുങ്ങിയവര്‍ ഓര്‍ക്കുക. ഒരിക്കലും നിങ്ങള്‍ ഭൂലോകത്ത് സംതൃപ്തിയോടെ വസിക്കുകയില്ല. ചെയ്തുകൂട്ടിയ ഓരോ തിന്മയുടെയും കണക്ക് പറഞ്ഞ് മക്കളോ മരുമക്കളോ സമൂഹമോ നിങ്ങളെ വേട്ടയാടിക്കൊണ്ടേയിരിക്കും. ഇനി ആരും നിങ്ങളെ വേട്ടയാടുന്നില്ലെങ്കില്‍ അകത്ത് വസിക്കുന്ന മനഃസാക്ഷി നിങ്ങളെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടേയിരിക്കും. “പരോപകാരാര്‍ഥമിദം ശരീരം” എന്നാണല്ലോ ആപ്ത വാക്യം. ഒരു മനുഷ്യന് നേടാവുന്ന സംതൃപ്തിയില്‍ ഏറ്റവും മഹത്തായ സംതൃപ്തി അന്യന് ഉപകാരം ചെയ്യുന്നതില്‍ നിന്ന് കിട്ടുന്ന സംതൃപ്തി തന്നെയാണ്. സംശയിക്കേണ്ട.