Connect with us

National

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല; പുറത്താക്കാന്‍ മഞ്ചിയുടെ വെല്ലുവിളി

Published

|

Last Updated

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയോട് ജനതാ ദള്‍ (യുനൈറ്റഡ്) രാജി വെക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍, രാജിവെക്കാന്‍ വിസമ്മതിച്ച അദ്ദേഹം, തന്നെ പുറത്താക്കാന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചു. ജെ ഡി യു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന ഊഹങ്ങള്‍ക്കിടെയാണിത്.
മഞ്ചിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിതീഷ് കുമാര്‍ തത്സ്ഥാനത്ത് വരണമെന്നാണ് പാര്‍ട്ടി എം എല്‍ എമാര്‍ ആവശ്യപ്പെടുന്നത്. അതേസമയം, ഈ വര്‍ഷം നടക്കുന്ന നിയസമഭാ തിരഞ്ഞെടുപ്പ് വരെ മഞ്ചി മുഖ്യമന്ത്രി സ്ഥാനത്ത് തുടരട്ടെയെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം താത്പര്യപ്പെടുന്നു. വിവാദ നായകനായ മഞ്ചിയെ ഇപ്പോള്‍ തന്നെ മാറ്റിയാല്‍, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി നിതീഷ് കുമാറിന് ഏറെ ദൂരം മുന്നോട്ട് പോകാമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തുന്നതിന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും അനുകൂലമാണ്. ജനതാ പരിവാര്‍ എന്ന ഒരു പാര്‍ട്ടിയില്‍ ജനതാ പാര്‍ട്ടികള്‍ ലയിക്കാനിരിക്കുകയാണ്.
നേരത്തെ, ജാതി സമവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ മഞ്ചിയെ മാറ്റുന്നതിനോട് ലാലു എതിരായിരുന്നു. ഇത്തരം റിപ്പോര്‍ട്ട് നേരത്തെ വന്നപ്പോള്‍ നിഷേധവുമായി നിതീഷ് രംഗത്ത് വന്നിരുന്നു. ജനതാ പരിവാര്‍ നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രി മാറ്റാന്‍ പദ്ധതിയുണ്ടോയെന്ന ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികണം ഇങ്ങനെയായിരുന്നു. “ഈ ചോദ്യത്തോട് പ്രതികരിക്കുന്നത് എരി തീയില്‍ എണ്ണയൊഴിക്കുന്നതിനേ ഉപകരിക്കൂ.” ഇത്തരമൊരു ഊഹാപോഹം ഉണ്ടായതില്‍ തനിക്ക് അത്ഭുതമുണ്ട്. മാധ്യമങ്ങള്‍ എന്തിനുള്ള പുറപ്പാടാണെന്നും നിതീഷ് ചോദിച്ചിരുന്നു.
നിരന്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്ന ശൈലിയാണ് മഞ്ചിയുടെത്. ഇത് പാര്‍ട്ടിക്ക് വലിയ തലവേദനയാകാറുമുണ്ട്. രണ്ട് മാസം മുമ്പ് നിയമസഭാ സ്പീക്കര്‍ അയോഗ്യരാക്കിയ പാര്‍ട്ടിയുടെ നാല് വിമത എം എല്‍ എമാര്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നപ്പോള്‍, അതിനെ സ്വാഗതം ചെയ്താണ് ഒടുവില്‍ മഞ്ചി വിവാദത്തിലായത്. എം എല്‍ എമാര്‍ക്കെതിരെ നടപടിയെടുത്തതിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥതലത്തിലും ഏറെ മാറ്റങ്ങള്‍ മഞ്ചി കൊണ്ടുവന്നു. നിതീഷ് കുമാറിനോട് ഏറെ അടുപ്പമുള്ള പല ഉന്നത ഉദ്യോഗസ്ഥരെയും മാറ്റി. ഇതില്‍ മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഏറെ അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുടനെയാണ് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. തുടര്‍ന്ന് ദളിത് വിഭാഗക്കാരനായ മഞ്ചിയെ സ്ഥാനത്തെത്തിക്കുകയായിരുന്നു.

Latest