Connect with us

Kannur

സേവാഗ്രാം സജീവമാകുന്നു; ഇനി വാര്‍ഡുകള്‍ മിനി പഞ്ചായത്തുകളാകും

Published

|

Last Updated

കണ്ണൂര്‍: പ്രാദേശിക വികസനകാര്യങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന മധ്യവര്‍ഗവും വിദ്യാസമ്പന്നരും ഗ്രാമസഭകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രവണതയാണ് സമീപകാലത്ത് സംസ്ഥാനത്ത് കണ്ടുവരുന്നതെന്ന് കിലയുടെ പഠനം. പ്രാദേശിക ഭരണകൂടവുമായി ജനങ്ങളെ ഇഴചേര്‍ക്കുന്ന ധര്‍മമാണ് ഗ്രാമസഭകള്‍ നിര്‍വഹിക്കേണ്ടതെന്നിരിക്കെ കേവലം ആനുകൂല്യവിതരണത്തിനുവേണ്ടി മാത്രമാണ് ഗ്രാമസഭകളെന്ന ധാരണയാണ് വ്യാപകമായിട്ടുള്ളത്. ഇത് ജനാധിപത്യത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും അടിസ്ഥാന ആശയങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ ചുമതലയുളള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) കണ്ടെത്തിയത്. മിക്കയിടങ്ങളിലും നിയമപരമായ ബാധ്യത പാലിക്കാന്‍ വേണ്ടി മാത്രമായാണ് ഗ്രാമസഭകള്‍ വിളിച്ചുകൂട്ടുന്നത്. ഇവ സമയനിഷ്ഠ പാലിക്കുകയോ ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് വേദിയാകുകയോ ചെയ്യുന്നില്ല. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം സ്ത്രീപങ്കാളിത്തം കൂടിയെങ്കിലും ഗുണപരമായ മാറ്റങ്ങളൊന്നും ദൃശ്യമായിട്ടില്ല. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവവും ഗ്രാമസഭാചര്‍ച്ചകളെ നിരുത്സാഹപ്പെടുത്തുന്നുവെന്നും കിലയുടെ പഠനം വ്യക്തമാക്കുന്നു. അതേ സമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി തുടങ്ങുന്ന സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ വാര്‍ഡ് തലത്തിലെ മിനി പഞ്ചായത്തുകളായിരിക്കുമെന്ന് കില ഡയരക്ടര്‍ ഡോ. പി പി ബാലന്‍ പറഞ്ഞു.
ഗ്രാമസഭകളുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം പ്രാദേശിക ആസൂത്രണത്തെ ശക്തിപ്പെടുത്തും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ഞൂറിനടുത്ത് ആളുകള്‍ മാത്രമുള്ള പഞ്ചായത്ത് സംവിധാനമാണ് നിലവിലുള്ളത്. കേരളത്തില്‍ ഒരു പഞ്ചായത്തിലെ ജനസംഖ്യ ഇരുപത്തയ്യായിരത്തോളമാണ്. ഇത് അധികാരവികേന്ദ്രീകരണം താഴെ തട്ടില്‍ എത്തിക്കുന്നതിന് ഒരു പരിധി വരെ തടസ്സമാകുന്നുണ്ട്. ഈ അന്തരം പരിഹരിക്കുന്നതിനുള്ള ചുവടുവയ്പാണ് സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളെന്നും അദ്ദേഹം പറഞ്ഞു. സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് പരമാവധി 25 അംഗങ്ങളുള്ള വാര്‍ഡ് വികസന സമിതിയാണ് രൂപീകരിക്കുക. വാര്‍ഡ് അംഗമായിരിക്കും ചെയര്‍പേഴ്‌സണ്‍. വാര്‍ഡ് സഭകളുടെ ഉപഘടകമായ ഓരോ അയല്‍സഭയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്ത്രീയും ഒരു പുരുഷനും, വാര്‍ഡിലെ പൊതുസമ്മതരായ മൂന്നുവീതം സ്ത്രീകളും പുരുഷ•ാരും, പട്ടികജാതി, പട്ടികവര്‍ഗ്ഗം, മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍ നിന്ന് ജനസംഖ്യാനുപാതികമായ പ്രതിനിധികള്‍, കര്‍ഷകര്‍, അധ്യാപകര്‍, സാങ്കേതിക വിദഗ്ദ്ധര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളിലെ അഞ്ചു പ്രഗത്ഭര്‍, മുന്‍ ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരായിരിക്കും അംഗങ്ങള്‍. വാര്‍ഡിലെ ആവശ്യങ്ങള്‍ പഠിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് റിപ്പോര്‍ട്ട് നല്‍കുക, ആനുകൂല്യങ്ങള്‍ക്കുവേണ്ടി ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തുക, ഗുണഭോക്താക്കളുടെ മുന്‍ഗണനാപട്ടിക തയ്യാറാക്കുക തുടങ്ങിയവ മുതല്‍ വാര്‍ഡിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ അദാലത്ത് നടത്തുന്നതടക്കം നിരവധി ഉത്തരവാദിത്വങ്ങളാണ് വാര്‍ഡ് വികസന സമിതിക്ക് ഉണ്ടായിരിക്കുക. സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും വൈകിട്ട് മൂന്നു മുതല്‍ ഏഴു വരെ പ്രവര്‍ത്തിക്കണമെന്നാണ് വ്യവസ്ഥ. ഫലത്തില്‍ ഗ്രാമസഭയുടെ സ്ഥിരം ഓഫീസായിട്ടായിരിക്കും ഇവ പ്രവര്‍ത്തിക്കുക. ഇതോടെ ഗ്രാമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ജനപങ്കാളിത്തം ഉറപ്പുവരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.