Connect with us

Kerala

കൂടുതല്‍ മന്ത്രിമാര്‍ക്കെതിരെ ആരോപണവുമായി ശബ്ദരേഖ

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് പുതിയ ശബ്ദരേഖ പുറത്ത്. അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കാനായില്ലെങ്കില്‍ പണം വാങ്ങിയ മറ്റു മന്ത്രിമാരുടെ പേരുകളും പുറത്തുവിടുമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡി രാജ്കുമാര്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്. “മാണി സാറിന്റെ പേരുപറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ കാലുപിടിച്ചത് കൊണ്ടാണ് പുറത്തു പറയാതിരുന്നത്. ഇപ്പോള്‍ നമ്മള്‍ ബിയര്‍, വൈന്‍ പാര്‍ലറിന് വേണ്ടി ശ്രമിക്കുന്നു. അതിനു ശേഷം ബാറിനു വേണ്ടി ശ്രമിക്കാം. അന്നേരം അവര്‍ തെണ്ടിത്തരം കാണിച്ചാല്‍, അപ്പീല്‍ സുപ്രീം കോടതിയില്‍ നല്‍കുമെന്ന് പറഞ്ഞ് എതിര് കാണിച്ചാല്‍ ആ നിമിഷം പത്രസമ്മേളനം നടത്തി എല്ലാം ഞാന്‍ പറയും. ആദ്യം മാണി സാറിനെയാണ് പറഞ്ഞത്, മാണി സാറിനെ പറഞ്ഞപ്പം ഇവര് എല്ലാം കൂടി വന്ന് കാലുപിടിച്ചു. അനുകൂല വിധിയുണ്ടായി അതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ പേരുകള്‍ വെളിപ്പെടുത്തും. ആരൊക്കെ പണം പറ്റിയിട്ടുണ്ടോ അവരുടെ പേരുകള്‍ 1, 2, 3, 4 എന്നിങ്ങനെ പത്രസമ്മേളനം നടത്തി പറയും. ബാര്‍ കേസിന്റെ കാര്യത്തില്‍ അപ്പീലോ കിപ്പീലോ പോയാല്‍ ബാക്കിയുള്ളവരുടെ പേര് പറയും. കോടതി ഓര്‍ഡര്‍ കിട്ടിക്കഴിഞ്ഞ് ചെല്ലുമ്പോള്‍ വി എം സുധീരനോ അവരുടെ അപ്പൂപ്പനോ പറഞ്ഞെന്ന കാരണം പറഞ്ഞ് സുപ്രീം കോടതിയിലേക്ക് പോകുകയാണെങ്കില്‍ പത്രസമ്മേളനം നടത്തി മാണിസാറിനെ ഇപ്പോ സഹായിച്ച കഥയും ബാക്കി ആരൊക്കെ നമ്മുടെ കൈയില്‍ നിന്ന് പറ്റിയിട്ടുണ്ടോ അതും പത്രസമ്മേളനം നടത്തി പറയും” – രാജ്കുമാറും ബിജു രമേശും തമ്മില്‍ നടത്തുന്ന സംഭാഷണം ഇങ്ങനെ പോകുന്നു. ഇക്കാര്യങ്ങളെല്ലാം ആര് പറയുമെന്ന് ബിജു രമേശ് ചോദിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം ബിജു തന്നെ പറയുമെന്നാണ് രാജ് കുമാര്‍ പറയുന്നത്. അതിന് ഇനി താന്‍ ഒന്നും പറയില്ലെന്ന് ബിജു പറയുന്നതും ശബ്ദരേഖയിലുണ്ട്. ബാര്‍ അസോസിയേഷന്‍ യോഗത്തിലെ സംഭാഷണങ്ങളാണ് പുറത്തുവിട്ടത്. അസോസിയേഷന്‍ നേതാക്കളില്‍ ബിജു രമേശ് ഒഴികെയുള്ളവരെല്ലാം വിജിലന്‍സിന് മുന്നില്‍ നിലപാട് മാറ്റിയതോടെയാണ് ഇവര്‍ മുമ്പ് പറഞ്ഞതിന്റെ ശബ്ദരേഖ പുറത്തുവിട്ടത്.

അതേസമയം, അസോസിയേഷന്‍ നേതാക്കളെല്ലാം നിലപാട് മാറ്റുന്ന സാഹചര്യത്തില്‍ തന്നെയും അവരെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ബിജു രമേശ് ആവശ്യപ്പെട്ടു. നാല് മന്ത്രിമാര്‍ പണം വാങ്ങിയെന്നാണ് രാജ്കുമാറിന്റെ ശബ്ദരേഖയിലുള്ളത്. അത് ആരെല്ലാമാണെന്ന് അദ്ദേഹം വ്യക്തമാക്കണം. പി കെ കുഞ്ഞാലിക്കുട്ടിയും ആര്യാടന്‍ മുഹമ്മദും ഷിബു ബേബി ജോണും ഇക്കൂട്ടത്തില്‍ ഇല്ലെന്നും ബിജു രമേശ് പറഞ്ഞു.

---- facebook comment plugin here -----

Latest