Connect with us

National

ലിയാഖത് ഷാ കേസ്: ഡല്‍ഹി പോലീസിനെതിരെ ആഭ്യന്തര മന്ത്രാലയം നടപടിക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദിയാണെന്ന് ആരോപിച്ച് ലിയാഖത് ഷാ എന്നയാളെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലിയാഖത് ഷാ നിരപരാധിയാണെന്ന് കാണിച്ച് എന്‍ ഐ എ കഴിഞ്ഞ ദിവസം വിചാരണാ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പോലീസിന്റെ നടപടിയെ ഗൗരവമായാണ് മന്ത്രാലയം കാണുന്നത്.
സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതോടൊപ്പം, ഇത്തരം വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ കാണിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. ലിയാഖത് ഷായെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയ രണ്ട് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയിരുന്നു. പാക്കധീന കാശ്മീരില്‍ നിന്ന് നേപ്പാള്‍ വഴി കാശ്മീര്‍ താഴ്‌വാരയിലേക്ക് വരുകയായിരുന്ന ഷായെ 2013 മാര്‍ച്ച് 20നാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഭാര്യക്കും മക്കള്‍ക്കൊപ്പം സൗനാലി അതിര്‍ത്തിയില്‍ വെച്ചാണ് ഷായെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നിരോധിത ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദിയാണെന്നും ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് വരികയാണെന്നും ഡല്‍ഹി പോലീസ് അവകാശപ്പെടുകയായിരുന്നു. അറസ്റ്റിനെതിരെ അന്ന് തന്നെ ജമ്മു കാശ്മീര്‍ പോലീസ് രംഗത്ത് വന്നിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ പാക്കധീന കാശ്മീരിലേക്ക് പോയവര്‍ക്ക് തിരിച്ചുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അതനുസരിച്ചാണ് ഷാ വരുന്നതെന്നും കാശ്മീര്‍ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ചര്‍ച്ച നടത്തിയിരുന്നു.
കേസിന്റെ തീവ്രത കൂട്ടി കാണിക്കാന്‍ ഷായുടെ മൊഴിയനുസരിച്ച് ജമാ മസ്ജിദിലെ ഹാജി അറഫാത് ഗസ്റ്റ് ഹൗസിന്റെ 304 ാം നമ്പര്‍ റെയ്ഡ് നടത്തി, ആയുധങ്ങളും വെടിത്തിരകളും കണ്ടെടുത്തതായി ഡല്‍ഹി പോലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് എന്‍ ഐ എ പൊളിച്ചു. ഷാക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കാശ്മീര്‍ സര്‍ക്കാറിന്റെ കീഴടങ്ങല്‍ നയത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാനാണ് അയാള്‍ എത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി എന്‍ ഐ എ അറിയിച്ചു. മധ്യപ്രദേശിലെ ഷാജഹ്പൂരിലെ ഗെലാന സ്വദേശിയായ സാബിര്‍ ഖാനാണ് ആയുധങ്ങള്‍ ഗസ്റ്റ് ഹൗസിലെ റൂമില്‍ കൊണ്ടുവെച്ചത്. ജമാ മസ്ജിദിലെ ഹാജി അറഫാത് ഗസ്റ്റ് ഹൗസില്‍ ഇയാള്‍ മുറി ബുക്ക് ചെയ്തിരുന്നു. കേസ് എന്‍ ഐ എക്ക് കൈമാറിയതോടെ ഒളിവില്‍ പോയ ഇയാളെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Latest