Connect with us

Kerala

പ്രവാചകനിന്ദ; യൂറോപ്പ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: ജൂതനിന്ദ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഫ്രാന്‍സിന് പ്രവാചക നിന്ദകര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്തത് യൂറോപ്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പക്വതയില്ലായ്മയെയാണ് കാണിക്കുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മര്‍കസ് ഗാര്‍ഡനില്‍ നടന്ന ജീലാനി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ബഹുസ്വരമാകാനുള്ള യൂറോപ്പിന്റെ വിമ്മിഷ്ടമാണ് ഇത്തരം ഇരട്ടത്താപ്പുകളിലൂടെ പുറത്തുവരുന്നത്. പ്രവാചകനിന്ദയില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് ഈ യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്യുന്നത്.

പ്രവാചകനിന്ദ നടത്തിയവര്‍ക്കെല്ലാം തന്നെ പിന്നീട് ഖേദിക്കേണ്ടി വന്നിട്ടുണ്ട്. ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മൂല്യാധിഷ്ഠിത സാമൂഹിക നിര്‍മ്മിതിക്ക് വ്യക്തികളുടെ ആത്മനിഷ്ഠാപരമായ പുരോഗതി അനിവാര്യമാണ്. യുവതലമുറയുടെ അപക്വമായ സാമൂഹിക സാംസ്‌കാരിക ഇടപെടലുകള്‍ അരാഷ്ട്രീയത വ്യാപകമാകാന്‍ വഴിയൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര സംബന്ധിച്ചു.