Connect with us

Kozhikode

ഷിബിനും സംഘവും ആക്രമിച്ചെന്ന് പറഞ്ഞ് പ്രതികള്‍ ആശുപത്രിയില്‍; രക്ഷപ്പെടുന്നതിനിടെ അറസ്റ്റ്‌

Published

|

Last Updated

നാദാപുരം: ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി സ്വദേശി കലമുള്ളതില്‍ ശുഐബ് (18), വെള്ളൂര്‍ സ്വദേശി മണിയന്റവിട അനീസ് (18), തൂണേരി സ്വദേശി വാരാങ്കിതാഴെകുനിയില്‍ സിദ്ദീഖ് (30), വെള്ളൂര്‍ സ്വദേശി കാട്ടുമടത്തില്‍ ഹസീബ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ ഷിബിന് നേരെ ആക്രമണം നടത്തിയ ശേഷം ഷിബിന്‍ അടക്കമുള്ളവര്‍ മര്‍ദിച്ചെന്ന് പരാതിപ്പെട്ട് നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയതായിരുന്നു. ഈ സമയത്താണ് ഷിബിന്റെ മരണവിവരമറിയുന്നത്. ഇതേതുടര്‍ന്ന് കാറില്‍ രക്ഷപ്പെടുമ്പോഴാണ് പോലീസ് പിടികൂടിയത്.
തണ്ണീര്‍ പന്തലില്‍ നിന്ന് പോലീസിനെ വെട്ടിച്ചുകടന്ന പ്രതികളെ പുലര്‍ച്ചെയോടെ വടകര തിരുവള്ളൂരില്‍ വെച്ച് ഫ്‌ളെയിംഗ് സ്‌ക്വാഡിലെ ഗ്രേഡ് എ എസ് ഐ. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് സഹായം ചെയ്ത മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2009ല്‍ പോലീസ് ഗുണ്ടാ ആക്ടില്‍ പെടുത്തി ജയിലിലടച്ച തൂണേരി കണ്ണങ്കൈ സ്വദേശി ഇസ്മാഈല്‍ (27) ആണ് പ്രധാന പ്രതിയെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.