Connect with us

Palakkad

പോലീസ് കസ്റ്റഡിയിലെടുത്ത പീഡനക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Published

|

Last Updated

പാലക്കാട്: പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതിയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനകത്തെ കക്കൂസില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ചാലിശ്ശേരി പോലിസ് സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
തണ്ണീര്‍കോട് സ്വദേശി ഉദരപ്പന്‍ എന്ന വേലായുധന്‍(50) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെകുറിച്ച് പോലിസ് പറയുന്നതിങ്ങനെ: തണ്ണീര്‍കോടുള്ള സ്ത്രീ തന്റെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ വേലായുധന്‍ ശല്യപ്പെടുത്തുന്നതിനെതിരെ ചാലിശ്ശേരി പോലിസിന് പരാതി നല്‍കി. ബുധനാഴ്ച രാത്രി എട്ടോടെ എസ് ഐയും സംഘവും വേലായുധനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സംഭവദിവസം രാവിലെ കക്കൂസില്‍ പോകണമെന്ന് പറഞ്ഞ് വേലായുധന്‍ അകത്തുകയറി കുറ്റിയിട്ടു.
ഏറെനേരം കഴിഞ്ഞ് പുറത്തിറങ്ങാത്തതിനാല്‍ സമീപത്തുചെന്നപ്പോള്‍ ഞരക്കംകേള്‍ക്കുകയും തുടര്‍ന്ന് അകത്തുകടന്ന് പരിശോധിച്ചപ്പോള്‍ ഉടുമുണ്ട് ജനല്‍ കമ്പിയില്‍ കെട്ടി തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഉടനെ പെരുമ്പിലാവിലും അവിടെ നിന്ന് തൃശ്ശൂര്‍ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് വിവാഹം കഴിച്ച വേലായുധന് മൂന്ന് കുട്ടികളുണ്ട്. കൂലിപ്പണിക്കാരനായ ഇയാള്‍ക്ക് കുറ്റകൃത്യവാസനഉള്ളതായും പോലിസ് പറയുന്നു.
അതേസമയം പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിലും ആത്മഹത്യക്ക് ശ്രമിച്ചതിലും പോലിസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.