Connect with us

Wayanad

വയനാട് മെഡിക്കല്‍ കോളജിനായി ദാനം ചെയ്യാന്‍ തീരുമാനിച്ച ഭൂമിയില്‍ നടത്തിയത് അനധികൃത മരം മുറി

Published

|

Last Updated

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിനായി സര്‍ക്കാരിനു ദാനം ചെയ്യാന്‍ തീരുമാനിച്ച ഭൂമിയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയത് അനധികൃത മരംമുറി.
കോട്ടത്തറ വില്ലേജില്‍ സര്‍വേ നമ്പര്‍ 1058ല്‍ കൈവശമുള്ള 105.44 ഏക്കറില്‍ 50 ഏക്കറാണ് മെഡിക്കല്‍ കോളജിനായി സൗജന്യമായി വിട്ടുകൊടുക്കാമെന്ന് ട്രസ്റ്റ് സര്‍ക്കാരിനെ അറിയിച്ചത്.
ഈ ഭൂമി ഏറ്റെടുത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനു സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു മരം മുറി.
ഏകദേശം അഞ്ച് കോടി രൂപ വിലവരുന്ന വന്‍മരങ്ങളാണ് മുറിച്ചത്. ഇത് വനം, റവന്യൂ അധികാരികളുടെ അനുമതിയോടെയായിരുന്നില്ലെന്ന് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ഡപ്യൂട്ടി കലക്ടര്‍(എല്‍ എ) വിവരാവകാശനിയമപ്രകാരം കല്‍പ്പറ്റയിലെ സ്വകാര്യവ്യക്തിക്ക് അനുവദിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.
കോട്ടത്തറ വില്ലജില്‍ 105.44 ഏക്കര്‍ ഭൂമിക്ക് 1984ലാണ് കല്‍പ്പറ്റ ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയം അനുവദിച്ചത്. ഈ പട്ടയം കേരള ഭൂപരിഷ്‌കകരണ നിയമത്തിലെ സെക്ഷന്‍ 2(7),(8), (11), 56 വെസ്റ്റിംഗ് ആന്‍ഡ് അസൈന്‍മെന്റ് റൂള്‍ 13 എന്നിവക്ക് വിരുദ്ധമാണെന്ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി. പട്ടയം റദ്ദു ചെയ്യുന്നതിനു കണ്ണൂര്‍ അപ്പലറ്റ് അതോറിറ്റി മുമ്പാകെ കേസ് ഫയല്‍ ചെയ്യുന്നതിനു നടപടി സ്വീകരിച്ച് നമ്പര്‍ സഹിതം രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി 2013 ഒക്‌ടോബര്‍ 26ന് ജില്ലാ കലക്ടര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കി.
ഇത് നിലനില്‍ക്കേയാണ് മെഡിക്കല്‍ കോളജിനായി 50 ഏക്കര്‍ ഭൂമി ദാനം ചെയ്യാന്‍ ട്രസ്റ്റും സ്വീകരിക്കാന്‍ സര്‍ക്കാരും തീരുമാനിച്ചത്. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദേശം അടങ്ങുന്ന ഫയല്‍ ഒരു വര്‍ഷത്തിലധികമായി മരവിച്ചിരിക്കയാണ്. പട്ടയം റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിലേക്കായി സ്പഷ്ടീകരണം ലഭ്യമാക്കുന്നതിനു ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് വിവരാവകാശരേഖയില്‍.
പട്ടയം റദ്ദുചെയ്യണമെന്ന ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശമുള്ള ഭൂമിയില്‍ സര്‍ക്കാരിനു സൗജന്യമായി നല്‍കാമെന്ന് അറിയിച്ച സ്ഥലത്തെ മരം മുറിക്കുന്നതിനു അനുമതി തേടി 2013 ഡിസംബര്‍ അഞ്ചിന് ട്രസ്റ്റ് പ്രസിഡന്റ് എം ജെ വിജയപദ്മന്‍ അപേക്ഷ നല്‍കിയെങ്കിലും അധികാരികള്‍ നിഷേധിക്കുകയാണുണ്ടായത്. ഇത് അവഗണിച്ചാണ് നൂറു കണക്കിനു വന്‍മരങ്ങള്‍ വെട്ടിവീഴ്ത്തിയത്. അനധികൃത മരംമുറി നടക്കുമ്പോള്‍ അന്നത്തെ എ ഡി എം ഉള്‍പ്പെടെ ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുന്നത് ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രസ്റ്റ് ദാനം ചെയ്യാമെന്ന് അറിയിച്ച ഭൂമി ഏറ്റെടുക്കുന്നതില്‍ നിയമതടസ്സമില്ലെന്ന് ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്തതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ സ്ഥാപനസാധ്യത സംബന്ധിച്ച് ജില്ലാ കലക്ടറേറ്റില്‍നിന്നു സര്‍ക്കാരിന് റിപ്പോര്‍ട്ട് പോയിട്ടില്ലെന്നാണ് ഡപ്യൂട്ടി കലക്ടറു(എല്‍ എ)ടെ മറുപടിയില്‍ പറയുന്നത്.

Latest