Connect with us

Kerala

മിനിമം മാര്‍ക്ക് നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാറുമായി കരാറിനില്ലെന്ന് എന്‍ജി.മാനേജ്‌മെന്റ്

Published

|

Last Updated

തിരുവനന്തപുരം: എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ ഈ വര്‍ഷം സര്‍ക്കാറുമായി കരാറില്‍ ഒപ്പിടില്ലെന്ന് കേരള സെല്‍ഫ് ഫിനാന്‍സിംഗ് എന്‍ജിനീയറിംഗ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രവേശന പരീക്ഷക്ക് രണ്ട് പേപ്പറിനും മിനിമം 10 മാര്‍ക്ക് വേണമെന്ന നിബന്ധന പിന്‍വലിക്കണം.
ഇങ്ങനെ അയോഗ്യരാക്കുന്ന വിദ്യാര്‍ഥികള്‍ അന്യസംസ്ഥാനങ്ങളില്‍ പോയി പഠിക്കും. സര്‍ക്കാറിന് വിട്ടുനല്‍കുന്ന 50 ശതമാനം സീറ്റിലേക്ക് മാത്രം പ്രവേശന പരീക്ഷ മതി. മാനേജ്‌മെന്റ് ക്വാട്ടയില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ പ്ലസ്ടു മാര്‍ക്ക് നോക്കി പ്രവേശനം നടത്തണം. സാമുദായിക-സാമ്പത്തിക സംവരണക്രമത്തിനനുസരിച്ച് എസ് ഇ ബി സി കുട്ടികള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് നല്‍കണം.
പ്രവേശന പരീക്ഷാ ഫോറത്തിന്റെ വില 750ല്‍ നിന്ന് 1000 ആക്കി ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കണം. ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാനായി പ്ലസ്ടു സ്‌കൂളുകള്‍ വഴിയും വില്ലേജ് ഓഫിസുകള്‍ വഴിയും ഫോമുകള്‍ വിതരണം ചെയ്യണം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
57,500 സീറ്റുകള്‍ ഉള്ളതില്‍ 30,000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സര്‍ക്കാറിന്റെ തലതിരിഞ്ഞ നയങ്ങളാണ് ഇതിന് കാരണമെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചില്ലെങ്കില്‍ സ്വന്തമായി പ്രവേശന പരീക്ഷ നടത്തി പ്രവേശനം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് കെ ശശികുമാര്‍, സെക്രട്ടറി കെ എം മൂസ, ട്രഷറര്‍ പി ജെ പൗലോസ് പങ്കെടുത്തു.