Connect with us

Kerala

മാണിക്കെതിരായ ഫോണ്‍ സംഭാഷണം: ജോര്‍ജിനെതിരെ ആയുധമാക്കാന്‍ എതിരാളികള്‍

Published

|

Last Updated

കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ കെ എം മാണിക്കെതിരെ ബിജു രമേശുമായി ഫോണ്‍ സംഭാഷണം നടത്തിയ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെ സമ്മര്‍ദത്തിലാക്കാന്‍ കേരള കോണ്‍ഗ്രസില്‍ ഒരു വിഭാഗം കരുക്കള്‍ ശക്തമാക്കുന്നു. മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന പാര്‍ട്ടിയുടെ ആരോപണം ഒടുവില്‍ ജോര്‍ജിനെതിരെ ആയുധമാക്കാനാണ് പാര്‍ട്ടിക്കുള്ളില്‍ പ്രബല വിഭാഗം ആലോചിക്കുന്നത്. കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളാണ് മാണിയെ കുടുക്കാന്‍ കരുക്കള്‍ നീക്കിയതെന്ന ആക്ഷേപമാണ് പി സി ജോര്‍ജ് ഉന്നയിച്ചിരുന്നത്. എന്നാല്‍ മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പറയാനില്ലെന്നുമാണ് കെ എം മാണി അടക്കമുള്ള നേതാക്കള്‍ നാളിതുവരെ നിലപാടെടുത്തത്. ബാര്‍ കോഴ വിവാദത്തില്‍ മാണിക്കെതിരെയുള്ള ആരോപണത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് പി സി ജോര്‍ജ് ബിജു രമേശുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതോടെ ഗൂഢാലോചനയുടെ കുന്തമുന ജോര്‍ജിനെതിരായ എതിരാളികളുടെ നീക്കത്തിന് ശക്തി പകരുന്നതാണ്. നിലവാരമില്ലാത്ത 418 ബാറുകള്‍ തുറക്കുന്നതിന് രണ്ട് കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ, അടച്ച ബാറുകള്‍ തുറക്കാതിരിക്കാന്‍ ഫൈവ് സ്റ്റാര്‍ ബാര്‍ ഉടമകളില്‍ നിന്നും കെ എം മാണി കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കേരള കോണ്‍ഗ്രസിനെ പ്രത്യേകിച്ച് കെ എം മാണിക്കെതിരെയുള്ള ജനങ്ങളുടെ സംശയത്തിന്റെ ശക്തികൂട്ടാന്‍ വഴിവെച്ചിരുന്നു. മാണിക്കെതിരെ ഉന്നയിക്കപ്പെട്ട പുതിയ കോഴ വിവാദത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കാന്‍ സാധിക്കാതെ കേരള കോണ്‍ഗ്രസ് പകച്ചുനില്‍ക്കുമ്പോഴാണ് ജോര്‍ജ് കെ എം മാണിക്കെതിരെ ശക്തമായി രംഗത്തുവരാന്‍ ബിജു രമേശിനോട് ആവശ്യപ്പെട്ടതിന്റെ ഫോണ്‍ ശബ്ദരേഖ പുറത്തായിരിക്കുന്നത്.
എന്നാല്‍ ബിജു രമേശുമായി താന്‍ സംസാരിച്ചത് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയെ രക്ഷപ്പെടുത്തുന്നതിനാണെന്നാണ് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. ബിജു രമേശിനെ താന്‍ അങ്ങോട്ട് വിളിച്ചിട്ടില്ല. തന്നെ ഇങ്ങോട്ടു വിളിക്കുകയായിരുന്നു. അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജോര്‍ജിനെതിരെ ഉയര്‍ന്ന വിവാദം അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കൂടുതല്‍ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് കെ എം മാണി ഇന്നലെ ശ്രമിച്ചത്. ബാര്‍ കോഴ വിവാദത്തില്‍ മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കേണ്ടെന്ന നിലപാടാണ് മാണിയുടേതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍, കേരള കോണ്‍ഗ്രസില്‍ ഔദ്യോഗിക പക്ഷത്തിന്റെ മൗനാനുവാദത്തോടെ, പുതിയ വിവാദം പരമാവധി പി സി ജോര്‍ജിനെ അടിക്കാനുള്ള വടിയാക്കണമെന്ന ആവശ്യമാണ് നേതാക്കള്‍ പങ്കുവെക്കുന്നത്.

---- facebook comment plugin here -----

Latest