Palakkad
കൊപ്പം-പുലാമന്തോള്‍ റോഡ്: വിജിലന്‍സ് പരിശോധന നടത്തി
കൊപ്പം: പട്ടാമ്പി – പുലാമന്തോള്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പരിശേധന നടത്തി.
തിരുവനന്തപുരം വിജിലന്‍സ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശേധനക്കെത്തിയത്. റോഡിന്റെ പലഭാഗങ്ങളിലും കുഴിച്ചാണ് സംഘം പരിശേധിച്ചത്. ക്രമക്കേട് നടന്നതായി സംഘം വെളിപ്പെടുത്തിയിട്ടില്ല. പരിശോധന റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് ഡയറക്ടര്‍, വിജിലന്‍സ് എന്നിവര്‍ക്ക് സമര്‍പ്പിക്കുമെന്ന് സംഘം അറിയിച്ചു.
സാമൂഹിക പ്രവര്‍ത്തകന്‍ പുലാമന്തോള്‍ ചെമ്മലശ്ശേരി സൈതലവി പാലക്കാട് വിജിലന്‍സിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശേധന. 2011 ഡിസംബറിലാണ് റോഡിന്റെ റബറൈസിംഗ് പ്രവൃത്തികള്‍ തുടങ്ങിയത്. 11 കിലോമീറ്ററോളം റോഡ് വീതി കൂട്ടി. ആവശ്യമുള്ളിടത്ത് അഴുക്കചാലുകളും കള്‍വര്‍ട്ടുകളും ഉല്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായി 9 കോടി 70 ലക്ഷത്തോളം രൂപയാണ് അനുവദിച്ചിരുന്നത്.എന്നാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു.
രണ്ടു വര്‍ഷത്തിലേറെയെടുത്താണ് പണി പൂര്‍ത്തീകരിച്ചത്. എസ്റ്റിമേറ്റില്‍ പറഞ്ഞ പ്രവൃത്തികള്‍ പൂര്‍ണ്ണമായും നടത്തിയില്ലെന്ന പരാതിയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് റോഡിന്റെ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് വിജിലന്‍സിനു പരാതി ലഭിച്ചത്. പട്ടാമ്പി, തെക്കുമുറി, കൊപ്പം ബിവറേജ് ഷോപ്പ്, കരിങ്ങനാട് കോളജ് എന്നിവിടങ്ങളിലാണ് പ്രധാനമായും സംഘം പരിശേധിച്ചത്.
റോഡരുകില്‍ കുഴിയെടുത്ത് ടാര്‍ ഉപയോഗിച്ചതിന്റെ അളവും സംഘം പരിശേധിച്ചു. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയും പാലക്കാട് ഷൊര്‍ണൂര്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.