Connect with us

Kerala

സോളാര്‍: പണം നല്‍കിയത് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് വിശ്വസിച്ചെന്ന് മൊഴി

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്കുമെതിരെ ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുന്നില്‍ സാക്ഷി മൊഴി.. ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന ബിജു രാധാകൃഷ്ണന്റെയും സരിതാ നായരുടെയും അവകാശവാദം വിശ്വസിച്ചാണ് പണം നല്‍കിയതെന്ന് കേസിലെ സാക്ഷികളായ സജാദും അബ്ദുല്‍ മജീദും ജസ്റ്റിസ് ശിവരാജന് മുന്നില്‍ മൊഴി നല്‍കി.
പെരുമ്പാവൂര്‍ മുടിക്കല്‍ കുറുപ്പിള്ളില്‍ സജാദിന്റെ വീട്ടില്‍ സോളാര്‍ പ്ലാന്റും കോഴിക്കോട് എരഞ്ഞിപ്പലം വിന്‍സെന്റ് കോളനിയില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനലും സ്ഥാപിക്കാമെന്നും ഇരുവര്‍ക്കും വിന്‍ഡ് മില്‍ നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് പലപ്പോഴായി 40 ലക്ഷം രൂപ വീതം സരിതയും ബിജുവും തട്ടിയെടുത്തത്.
ഡോ. ആര്‍ ബി നായര്‍, ലക്ഷ്മി നായര്‍ എന്നീ പേരുകളിലാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നതെന്നും ഇവരുടെ പേര് ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിങ്ങനെയാണെന്ന് പിന്നീട് പൊലീസില്‍ നിന്നാണ് അറിഞ്ഞതെന്നും സജാദിന്റെ മൊഴിയിലുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഒപ്പും സീലുമുള്ള കത്ത് കാണിച്ചതോടെയാണ് ടീം സോളാറിനെ വിശ്വാസമായത്.
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള ജിക്കുമോന്‍ ജോസഫ്, ടെന്നി ജോപ്പന്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ ബിജു രാധാകൃഷ്ണന്‍ ഫോണില്‍ ഇവരുടെ നമ്പര്‍ ഫീഡ് ചെയ്തത് കാണിക്കുകയും ചെയ്തു. അതനുസരിച്ച് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള ജിക്കുമോന്‍ ജോസഫിനോടാണ് സജാദ് പദ്ധതിയെക്കുറിച്ച് ആദ്യം അന്വേഷിച്ചത്. ലക്ഷ്മിയും ഡോ. ആര്‍ ബി നായരും മുഖ്യമന്ത്രിയുടെ ഓഫീസിലെ നിത്യസന്ദര്‍ശകരാണെന്നും അവരെ തനിക്ക് അറിയാമെന്നും ജിക്കുമോന്‍ പറഞ്ഞു.
ഏറ്റെടുക്കുന്ന പദ്ധതികള്‍ നടത്തിത്തരാന്‍ കഴിയുന്ന തരത്തിലുള്ള ഉന്നത ബന്ധങ്ങള്‍ ഉള്ളവരാണ് അവരെന്നും ജിക്കുമോന്‍ ഉറപ്പ് നല്‍കി. അതിനു ശേഷം പലതവണയായി 40 ലക്ഷത്തോളം രൂപ നല്‍കി. കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകന്‍ തന്റെ സഹപാഠിയാണെന്നും ഇരുവരുമായും അടുത്ത ബന്ധമാണുള്ളതെന്നും ബിജു ഇരുവരോടും പറഞ്ഞിരുന്നു. ഇവര്‍ക്കായി സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം ഫറൂഖ് അബ്ദുല്ലയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് നിര്‍വഹിക്കുമെന്ന് ഇവരെ വിശ്വസിപ്പിച്ചു. എന്നാല്‍, യു പിയില്‍ തിരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രമന്ത്രിക്ക് വരാന്‍ കഴിയില്ലെന്ന് അറിയിച്ചതായി മജീദിനെ പിന്നീട് ബിജു രാധാകൃഷ്ണന്‍ അറിയിച്ചു.
ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ട തുക നല്‍കിയിട്ടും പദ്ധതി നടക്കാതായപ്പോതോടെ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട താന്‍ തുക തിരികെ കിട്ടാനായി ആലുവ എസ്പി സതീഷ് ബിനോയിക്ക് പരാതി നല്‍കി. പരാതിയില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച് പെരുമ്പാവൂര്‍ എസ് ഐക്ക് പരാതി കൈമാറി. എന്നാല്‍, ഇതില്‍ നടപടിയെടുക്കാന്‍ എസ് ഐ തയ്യാറായില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ് എന്നിവരെ കണ്ട് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അനൂപ് ജേക്കബിന്റെ പാര്‍ട്ടിയിലെ ഒരു നേതാവ് വഴി ഐ ജി പത്മകുമാറിനെ കണ്ട് പരാതി പറഞ്ഞതിനെ തുര്‍ന്നാണ് അറസ്റ്റുണ്ടായത്.
കേസിലെ കക്ഷിയായ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സെക്രട്ടറി ബി രാജേന്ദ്രനു വേണ്ടി അഡ്വ. കെ കെ രവീന്ദ്രനാഥ്, പി എന്‍ സുകുമാരന്‍, സുധീര്‍ ഗണേഷ്‌കുമാര്‍, അനസ് എന്നിവര്‍ ഹാജരായി.

Latest