Connect with us

Kasargod

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കാലിക്കടവ് സ്വദേശിയെ പിടികൂടാന്‍ തിരച്ചില്‍

Published

|

Last Updated

കാഞ്ഞങ്ങാട്: യുഎയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കാലിക്കടവ് സ്വദേശിയായ യുവാവിനെ പിടികൂടാന്‍ ഹൊസ്ദുര്‍ഗ് പോലീസും ചന്തേര പോലീസും അന്വേഷണം ഊര്‍ജിതമാക്കി.
പോലീസിന്റെ കണ്ണ് വെട്ടിച്ച് വിസ തട്ടിപ്പ് കേസില്‍ പ്രതിയായ കാലിക്കടവ് മറിയം മന്‍സിലില്‍ ടി കെ എം മുഹമ്മദ് സലിം ഒരു മാസത്തോളമായി ഒളിവില്‍ കഴിയുകയാണ്.
യു എ ഇയിലെ അല്‍ യൂസഫ് കമ്പനിയില്‍ വിസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് കാഞ്ഞങ്ങാട് അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ജമാല്‍, മീനാപ്പീസിലെ മുഹമ്മദ് ജാബിര്‍, പടന്നക്കാട് സ്വദേശി റാഷിദ് എന്നിവരില്‍ നിന്നായി ഒരു വര്‍ഷം മുമ്പ് മുഹമ്മദ് സലീം നാലര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ തിരിച്ചുകിട്ടാതിരുന്നതിനെ തുടര്‍ന്ന് യുവാക്കള്‍ ഹൊസ്ദുര്‍ഗ്, ചന്തേര പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് എസ് ഐ. കെ ബിജുലാലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 2014 ജൂണ്‍ അഞ്ചിനകം നാലരലക്ഷം രൂപ നല്‍കാമെന്ന് പ്രതി സലിം ഉറപ്പ്‌നല്‍കിയെങ്കിലും തുക ഇതുവരെ കൈമാറിയിട്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിസ വാഗ്ദാനം ചെയ്ത് സലിം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയ വിവരം അറിഞ്ഞത്. കാലിക്കടവ് അന്നൂരിലുള്ള വീടും പറമ്പും വിറ്റ് മറ്റൊരു സ്ഥലത്താണ് മുഹമ്മദ് സലിം ഒളിവില്‍ കഴിയുന്നത്.

Latest