Connect with us

Ongoing News

യോഗ്യതാ പരീക്ഷയില്‍ പത്ത് മാര്‍ക്ക് നിബന്ധന ഒഴിവാക്കി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ എം ബി ബി എസ്, ബി ഡി എസ് ഒഴികെയുള്ള സ്വാശ്രയ മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശ നടപടികള്‍ പാടെ തിരുത്തി 2015- 16ലെ പ്രോസ്‌പെക്ടസ് സര്‍ക്കാര്‍ പുറത്തിറക്കി. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടുന്നതിന് കുറഞ്ഞത് പത്ത് മാര്‍ക്ക് നേടിയിരിക്കണമെന്ന സുപ്രധാന നിബന്ധന ഒഴിവാക്കിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം. സെക്രട്ടേറിയറ്റ് പി ആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രോസ്‌പെക്ടസ് പ്രകാശനം ചെയ്തു.
നിലവില്‍ പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടുന്നതിന് അതത് പ്രവേശന പരീക്ഷകളുടെ രണ്ട് പേപ്പറുകളും എഴുതി ഓരോ പേപ്പറിലും കുറഞ്ഞത് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം രേഖപ്പെടുത്തിയിരിക്കണം. എന്നാല്‍ പുതിയ വ്യവസ്ഥപ്രകാരം യോഗ്യതാ പരീക്ഷയില്‍ നിശ്ചിതമാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശന പരീക്ഷയില്‍ പൂജ്യമോ അതില്‍താഴെ നെഗറ്റീവ് മാര്‍ക്കോ ലഭിച്ചാലും റാങ്ക് പട്ടികയില്‍ ഇടം ലഭിക്കും. എന്നാല്‍, മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ രണ്ട് പേപ്പറുകളിലുമായി കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയവരെ മാത്രമേ എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകളിലേക്ക് പ്രവേശത്തിനായി പരിഗണിക്കുകയുള്ളൂ. അതേസമയം എസ് ഇ ബി സി, എസ് സി-എസ് ടി വിഭാഗങ്ങള്‍ക്ക് 40 ശതമാനം മാര്‍ക്ക് മതിയാകും. ശാരീരികവൈകല്യമുള്ളവരുടെ വിഭാഗത്തില്‍പ്പെടുന്നവര്‍ എം ബി ബി എസ് കോഴ്‌സിലേക്ക് പരിഗണിക്കപ്പെടാന്‍ കുറഞ്ഞത് 45 ശതമാനം മാര്‍ക്കും ബി ഡി എസ് കോഴ്‌സുകള്‍ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കും നേടിയിരിക്കണമെന്നാണ് പ്രോസ്‌പെക്ടസിലെ വ്യവസ്ഥ. സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് പ്രവേശം ഉദാരമാക്കുന്നതിനായി യോഗ്യതാപരീക്ഷയില്‍ മാര്‍ക്കിളവ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശത്തിന് കണക്കിന് മാത്രമായി 45 ശതമാനവും കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 45 ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാകും. അതേസമയം, സര്‍ക്കാര്‍ സീറ്റിലെ പ്രവേശന യോഗ്യതയില്‍ മാറ്റമില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എന്‍ജിനീയറിംഗ് കോളജുകളിലെ പ്രവേശത്തിന് പ്ലസ്ടു തത്തുല്യ പരീക്ഷയില്‍ കണക്കിന് മാത്രമായി 50 ശതമാനം മാര്‍ക്കും കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും നേടണം. എസ് ഇ ബി സി, പി ഡി വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവുണ്ടാകും. എസ് സി, എസ് ടി വിഭാഗക്കാര്‍ യോഗ്യതാപരീക്ഷ ജയിച്ചാല്‍ മതിയാകും. എം ബി ബി എസ്, ബി ഡി എസ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശം മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും. എന്‍ജിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശത്തിന് മുന്‍വര്‍ഷങ്ങളിലേപ്പോലെ പ്രവേശന പരീക്ഷയുടെ സ്‌കോറും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും തുല്യ അനുപാതത്തില്‍ പരിഗണിച്ച് മാര്‍ക്ക് ഏകീകരണപ്രക്രിയക്ക് വിധേയമാക്കിയശേഷമായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.