Connect with us

International

എതിര്‍പ്പുകള്‍ വിഫലം; ഫലസ്തീന്‍ ഐ സി സിയില്‍ അംഗമാകുമെന്ന് യു എന്‍

Published

|

Last Updated

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അടുത്ത ഏപ്രില്‍ ഒന്നിന് ഫലസ്തീന്‍ അംഗമാകുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഐക്യരാഷ്ട്ര സഭയുടെ വെബ്‌സൈറ്റിലാണ് ബാന്‍ കി മൂണിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഇതില്‍ അംഗമാകുന്നതോടെ ഇസ്‌റാഈല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ ഫലസ്തീനിന് അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ സാധിക്കും. 2015 ഏപ്രില്‍ ഒന്നിന് ഫലസ്തീന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാകുമെന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തങ്ങളെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍ പ്രസിഡന്റ് രേഖ സമര്‍പ്പിച്ചിരുന്നത്. ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം ആവശ്യപ്പെട്ടുകൊണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് യു എന്നില്‍ പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. അമേരിക്കയും ആസ്‌ത്രേലിയയും പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ചില രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാകുന്നതിന് വേണ്ടി മഹ്മൂദ് അബ്ബാസ് ഗതിവേഗം കൂട്ടിയത്.
ഇസ്‌റാഈല്‍ നടത്തിയ എല്ലാ യുദ്ധക്കുറ്റങ്ങളെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുമ്പാകെ കൊണ്ടുവരണമെന്ന് ഫലസ്തീന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഈ ആവശ്യത്തെ എതിര്‍ത്ത് നേരത്തെ അമേരിക്കയും ഇസ്‌റാഈലും രംഗത്തെത്തിയിരുന്നു. തങ്ങളുടെ സൈനികരെ ഐ സി സിക്ക് മുമ്പാകെ വലിച്ചിഴക്കില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും, ഐ സി സിയില്‍ അംഗമാകുന്നതിനുള്ള ഫലസ്തീന്‍ നീക്കം സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് അമേരിക്കയും ഭീഷണി മുഴക്കിയിരുന്നു.
എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം വിഫലമാക്കിയാണ് ഇപ്പോള്‍ ഫലസ്തീന്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഐ സി സിയില്‍ അംഗമാകാനുള്ള ഫലസ്തീന്‍ നടപടിയില്‍ പ്രകോപിതരായി, ഫലസ്തീനിന് നല്‍കാനുള്ള ലക്ഷക്കണക്കിന് ഡോളര്‍ ഇസ്‌റാഈല്‍ മരവിപ്പിച്ചിരുന്നു. ഇനിയും കൂടുതല്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നാണ് ഇസ്‌റാഈലിന്റെ ഭീഷണി.

Latest