National
ഖനിത്തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്ക് ആരംഭിച്ചു
കൊല്‍ക്കത്ത: ഖനിത്തൊഴിലാളികളുടെ അഞ്ച് ദിവസത്തെ ദേശവ്യാപക പണിമുടക്ക് ആരംഭിച്ചു. 1977ന് ശേഷമുള്ള ഏറ്റവും വലിയ തൊഴിലാളി യൂനികളുടെ പണിമുടക്കാണിത്. കല്‍ക്കരി മേഖല സ്വകാര്യ മേഖലക്ക് തീറെഴുതി കൊടുക്കുന്നതിനെതിരെയാണ് പ്രധാനമായുടെ തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്. കല്‍ക്കരി ഉത്പാദനത്തെ മാത്രമല്ല വൈദ്യുതി മേഖലയെയും ഖനിത്തൊഴിലാളികളുടെ പണിമുടക്ക് ബാധിക്കും.
ഏഴ് ലക്ഷത്തോളം തൊഴിലാളികള്‍ സമരത്തില്‍ പെങ്കെടുത്തെന്നും സര്‍ക്കാര്‍ യൂനിയന്‍ പ്രതിനിധികളെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ആള്‍ ഇന്ത്യ കോള്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ നേതാവ് ജിബോണ്‍ റോയ് പറഞ്ഞു. ബി എം എസ്, ഐ എന്‍ ടി യു സി, എ ഐ ടി യു സി, സി ഐ ടി യു, എച്ച് എം എസ് എന്നിവയുടെ പ്രതിനിധികളെയാണ് ചര്‍ച്ചക്ക് വിളിച്ചത്. ദിവസം 15 ലക്ഷം ടണ്‍ കല്‍ക്കരിയാണ് ഉത്പാദിപ്പിക്കുന്നത്. എണ്ണക്ഷാമം കാരണം പ്രതിസന്ധിയിലായ വൈദ്യുതി നിലയങ്ങളെയും കല്‍ക്കരി ദൗര്‍ലഭ്യം നന്നായി ബാധിക്കും. “അനുകൂല ശൈലിയില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമരത്തിന്റെ യഥാര്‍ഥ പ്രത്യാഘാതം കുറച്ച് കഴിഞ്ഞേ പുറത്തുവരൂ. ഇപ്പോള്‍ അത് പ്രവചിക്കാന്‍ സാധിക്കില്ല.” കോള്‍ ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ സുദീര്‍ഥ ഭട്ടാചാര്യ പറഞ്ഞു. ദേശീയ താത്പര്യം മുന്‍നിര്‍ത്തി സമരം പിന്‍വലിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. സമരക്കാരെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സര്‍ക്കാര്‍ രണ്ട് തവണ വിളിച്ച യോഗം ട്രേഡ് യൂനിയനുകള്‍ ബഹിഷ്‌കരിച്ചിരുന്നു. ആദ്യ ഷിഫ്റ്റ് തുടങ്ങുന്ന ആറ് മണി മുതല്‍ തൊഴിലാളികള്‍ സമരത്തിലാണ്. രാജ്യത്തുടനീളമുള്ള തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തതായും ഇന്ത്യന്‍ നാഷനല്‍ മൈന്‍ വര്‍കേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ എസ് ക്യു സാമ പറഞ്ഞു. കോള്‍ ഇന്ത്യയുടെ 100 ശതമാനം തൊഴിലാളികളും സമരത്തിലുണ്ടെന്നും അടിയന്തര സേവനങ്ങള്‍ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദ്യുതി നിലയങ്ങള്‍ക്ക് കല്‍ക്കരി വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കോള്‍ ഇന്ത്യ അറിയിച്ചു. റെയില്‍വേക്കും കൂടുതല്‍ കല്‍ക്കരി വിതരം ചെയ്യുന്നുണ്ട്. 80 ശതമാനം കല്‍ക്കരിയും കോള്‍ ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് ലക്ഷത്തിലേറെ തൊഴിലാളികള്‍ ഇതിന് കീഴിലുണ്ട്. സമരത്തിന് ഇലക്ട്രിസിറ്റി ജീവനക്കാരുടെ യൂനിയനായ ഇ ഇ എഫ് ഐയുടെയും പിന്തുണയുണ്ട്.