Kozhikode
മന്ത് രോഗം ബാധിച്ച ആദിവാസി യുവതി അവഗണനക്ക് നടുവില്‍
നാദാപുരം: മന്ത് രോഗം ബാധിച്ച ആദിവാസി യുവതി അവഗണന പേറുന്നു. ചെക്യാട് പഞ്ചായത്തിലെ കിവാതുക്കല്‍ ആദിവാസി കോളനിക്ക് സമീപത്തെ കുറിച്ച്യ വിഭാഗത്തിലെ മുപ്പത്തിയെട്ടുകാരിയാണ് ആരോഗ്യ വകുപ്പിന്റെയും മറ്റ് ഗവ. അധികൃതരുടെയും അവഗണനയില്‍ വേദന കടിച്ചമര്‍ത്തി ജീവിതം തള്ളി നീക്കുന്നത്.
അഞ്ച് വര്‍ഷമായി ചികിത്സ ലഭിക്കാതെ ദുരിതത്തിലാണ് ഈ കുടുംബം. വളയം കിവാതുക്കലിലെ ചിറ്റാരി ചന്തുവിന്റെ ഏഴ് മക്കളില്‍ മൂന്നാമത്തെ മകളാണ് രോഗ ബാധിതയായത്. ഇരുപത്തി മൂന്നാം വയസ്സില്‍ മാനസിക രോഗം പിടിപെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയിലെ പേട്ടയില്‍ ചികിത്സക്ക് പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ രക്ത പരിശോധനയിലാണ് മന്ത് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നു.
അതിനു ശേഷം വയനാട്ടിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ മാനസിക അസുഖത്തിന് ചികിത്സ തേടിയെങ്കിലും മന്ത് രോഗ ലക്ഷണം കാരണം അവിടെയും ചികിത്സ നിഷേധിക്കപ്പെട്ടു. പിന്നീട് മന്ത് രോഗത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെങ്കിലും ഡോക്ടര്‍മാര്‍ രോഗിയെ കാണാന്‍ പോലുംകൂട്ടാക്കാതെ വൃദ്ധനായ പിതാവിനെയും രോഗിയായ മകളെയും പറഞ്ഞയക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വളയം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷം തുടര്‍ച്ചയായി മരുന്ന് കഴിക്കണമെന്ന് പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് നാളിതുവരെയായി രോഗത്തിന് ഒരു ചികിത്സയും ലഭിച്ചിട്ടില്ലെന്ന് പിതാവ് പറയുന്നു.
ആയിരത്തിലധികം രൂപയാണ് മരുന്നിനും മറ്റുമായി ചെലവാകുന്നത്. ഇടത്തരം കുടുംബത്തിന് ഇത് താങ്ങാവുന്നതിലുമപ്പുറമാണ്. ആദിവാസികളുടെ സൗജന്യ ചികിത്സക്കായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്ന നാട്ടിലാണ് കുറിച്ച്യ സമുദായത്തില്‍പെട്ട ഈ കുടുംബത്തിന്റെ ഗതികേട്. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരോ പഞ്ചായത്തിന് കീഴിലുള്ള ആശാ വര്‍ക്കര്‍മാരോ ഈ ഭാഗത്തേക്ക് എത്തിനോക്കാറില്ലെന്ന് പിതാവ് ആരോപിച്ചു.
മന്ത് രോഗ നിവാരണത്തിനായി ഓരോ സര്‍ക്കാര്‍ ആശുപത്രിക്ക് കീഴിലും പ്രത്യേകം സംഘം രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ കോളനിയിലും പരിസരത്തും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല.