Connect with us

Palakkad

ജോലി വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് മുങ്ങി

Published

|

Last Updated

ഷൊര്‍ണൂര്‍: ജോലി വാഗ്ദാനം നല്‍കി നാല്‍പ്പത്തഞ്ചുകാരിയായ വീട്ടമ്മയെ റസ്റ്റ് ഹൗസില്‍ താമസിപ്പിച്ചശേഷം കേരള കോണ്‍ഗ്രസ് മാണിവിഭാഗം നേതാവ് മുങ്ങി. മലപ്പുറം ജില്ലയിലെ കേരള കോണ്‍ഗ്രസ് മാണിവിഭാഗം നേതാവാണ് പത്തനംതിട്ട സ്വദേശിനിയായ വീട്ടമ്മയോടൊപ്പം ഷൊര്‍ണൂര്‍ റസ്റ്റ് ഹൗസില്‍ രണ്ട് ദിവസം താമസിച്ച് മുങ്ങിയത്. അഞ്ചുദിവസംമുമ്പാണ് ഇവര്‍ രണ്ട് പേരും ഷൊര്‍ണൂര്‍ റസ്റ്റ് ഹൗസില്‍ മുറിയെടുത്തത്. ഇയാളുടെ തിരിച്ചറിയല്‍ രേഖകളും ഫോണ്‍നമ്പറും നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ലയിലെ നേതാവാണെന്ന് പരിചയപ്പെടുത്തിയാണ് മുറി തരപ്പെടുത്തിയത്.
രണ്ട് ദിവസം ഇവര്‍ ഒരുമിച്ച് താമസിച്ചു. പിന്നീട് ഇയാള്‍ മുങ്ങിയതായി പറയുന്നു. ഇയാളെ കാണാതായതോടെ സംശയംതോന്നിയ ജീവനക്കാരന്‍ മൊബൈല്‍ഫോണ്‍നമ്പറില്‍ വിളിച്ചെങ്കിലും സ്വിച്ച്ഓഫ് ആയിരുന്നു. തുടര്‍ന്ന് ജീവനക്കാരന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഷൊര്‍ണൂര്‍ പൊലീസ് എത്തി വെള്ളിയാഴ്ച ഇവരെ സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. വിവരം അറിഞ്ഞയുടന്‍ നിരവധി നേതാക്കള്‍ സ്‌റ്റേഷനിലേക്ക് വിളിച്ച് കേസ് ഒതുക്കാന്‍ ആവശ്യപ്പെട്ടു.
സ്വീപ്പര്‍ജോലി വാഗ്ദാനം നല്‍കിയാണ് ഇവരെ കൊണ്ടുവന്നത്. ആദ്യം തൃശൂര്‍ രാമനിലയത്തിലേക്കാണ് പോയത്. അവിടെ മുറി കിട്ടാതയതോടെയാണ് ഷൊര്‍ണൂരിലെത്തിയതെന്നും തന്റെ കൈയിലുള്ള പണവും നേതാവ് കൈക്കലാക്കിയെന്നും സ്ത്രീ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നേതാവ് പീഡിപ്പിച്ചതായും സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ഹോംനഴ്‌സായ ഇവരെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വച്ചാണ് നേതാവ് പരിചയപ്പെട്ട് കൂടെക്കൂട്ടിയത്. സ്ത്രീക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായും പറയപ്പെടുന്നു. പരാതിയില്‍ കേസെടുത്താല്‍ ജാമ്യംപോലും കിട്ടില്ല. എന്നാല്‍, പോലീസ് കേസ് എടുക്കാന്‍ തയ്യാറായിട്ടില്ല.