Kerala
രാജന്‍ കേസില്‍ പുതിയ വെളിപ്പെടുത്തല്‍: കൊല്ലപ്പെട്ടത് കൂത്താട്ടുകുളത്തെന്ന് പോലീസ് ഡ്രൈവര്‍
തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് കോളിളക്കം സൃഷ്ടിച്ച രാജന്‍ കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ പോലീസ് ഡ്രൈവര്‍. അടിയന്തരാവസ്ഥക്കാലത്ത് കൂത്താട്ടുകുളം പോലീസ് സ്റ്റേഷനില്‍ കരാര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബെന്നിയാണ് സ്വകാര്യ ചാനലിനോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
അടിയന്തരാവസ്ഥക്കാലത്ത് അപ്രത്യക്ഷനായ രാജനെ മൃതപ്രായനായി കൂത്താട്ടുകുളത്ത് എത്തിക്കുകയും പന്നി ഫാമിനോട് ചേര്‍ന്ന മാംസ സംസ്‌കരണ യൂനിറ്റായ ബേക്കണില്‍ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഐസ് ചേംബറില്‍ ഒളിപ്പിച്ചു വെക്കുകയുമായിരുന്നു. പിന്നീട് മൃതദേഹം മുളകരക്കുന്നതുപോലെ അരച്ച് പന്നികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും ബെന്നി പറഞ്ഞു. മനഃസാക്ഷിക്കുത്ത് കാരണമാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും മൃതദേഹം ഒരുതരത്തിലും കണ്ടെത്തരുതെന്നും തെളിവുകളൊന്നും അവശേഷിക്കരുതെന്നുമുള്ള ലക്ഷ്യത്തോടെയായിരിക്കാം ഇത്തരത്തില്‍ ചെയ്തതെന്നും മുന്‍ ഡ്രൈവര്‍ പറയുന്നു.
അക്കാലത്ത് തന്റെ കൊച്ചപ്പന്‍ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു. അദ്ദേഹം പറഞ്ഞാണ് കൊല്ലപ്പെട്ടത് രാജനാണെന്ന് തനിക്ക് മനസ്സിലായത്. മൃതപ്രായനായ രാജന്റെ ശരീരം അന്ന് എസ് ഐ ആയിരുന്ന ഞാറക്കല്‍ ഐസകിന്റെ നിര്‍ദേശപ്രകാരം മുതുവേലി പാലത്തിന് സമീപം വെച്ച് മറ്റ് പോലീസുകാര്‍ക്കൊപ്പം അര്‍ധരാത്രി ജീപ്പില്‍ കയറ്റിയാണ് അടുത്തുള്ള മാംസ സംസ്‌കരണ യൂനിറ്റായ ബേക്കണിലെത്തിച്ചതെന്നും ബെന്നി ഓര്‍ത്തെടുക്കുന്നു. മൃതദേഹവുമായെത്തിയപ്പോള്‍ ബേക്കണിലെ ഉദ്യോഗസ്ഥന്‍ ആദ്യം വിസമ്മതിച്ചുവെന്നും തുടര്‍ന്ന് മന്ത്രിയുടെ ഉത്തരവാണെന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.
1976 മാര്‍ച്ച് ഒന്നിനാണ് കോഴിക്കോട് റീജ്യനല്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ പി രാജന്‍ വാര്യരെ നക്‌സല്‍ ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതിനുശേഷം രാജന്‍ പുറംലോകം കണ്ടിട്ടില്ല. രാജന്‍ വധക്കേസില്‍ അന്നത്തെ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ജയറാം പടിക്കലിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ ശിക്ഷ റദ്ദാക്കപ്പെട്ടു. എന്നാല്‍, രാജന്റെ ശരീരാവശിഷ്ടം എവിടെ നിന്നും കണ്ടെത്താനായിരുന്നില്ല. കക്കയം ക്യാമ്പില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. രാജന്റെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന്റെ രാജിയിലേക്കുവരെ നയിച്ചിരുന്നു. രാജന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്ന് കോടതി കണ്ടെത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ തെളിവില്ലായിരുന്നതിനാല്‍ പ്രതികള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. രാജന്റെ പിതാവ് ഈച്ചരവാര്യര്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ച് കോടതിയില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തിയാണ് രാജന്‍ കൊലക്കേസ് സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നത്.