Connect with us

National

മഹാനഗരത്തില്‍ പുതുചരിതം തീര്‍ത്ത് കര്‍ണാടക യാത്ര

Published

|

Last Updated

ബംഗളൂരു: കന്നട മണ്ണില്‍ നവജാഗരണത്തിന്റെ പുതുചരിതം രചിച്ച കാന്തപുരത്തിന് മഹാനഗരത്തിന്റെ ഹൃദയഭൂമിയില്‍ പ്രൗഢമായ വരവേല്‍പ്പ്. കര്‍ണാടക യാത്രയുടെ ഏഴാം ദിനമായ ഇന്നലെ ബംഗളൂരു നഗരത്തിലായിരുന്നു പ്രധാന സമ്മേളനം. ബംഗളൂരു ഖുദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയില്‍ നടന്ന സമ്മേളനത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പണ്ഡിത ജ്യോതിസുകളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അണിനിരന്ന സമ്മേളനം മതസൗഹാര്‍ദത്തിന്റെ വിളംബരമായി. കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയായിരുന്നു ഉദ്ഘാടകന്‍. ടിപ്പുവിന്റെ പടയോട്ടഭൂമിയായ മൈസൂരിലാണ് ഇന്ന് കാന്തപുരത്തിന്റെ ജൈത്രയാത്ര. രാവിലെ 11ന് മൈസൂരിലും വൈകുന്നേരം മടിക്കേരിയിലും യാത്രക്ക് സ്വീകരണം നല്‍കും. നാളെ മംഗലാപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിന് ജനലക്ഷങ്ങളെത്തും.
സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ബംഗളുരുവില്‍ സ്വീകരണം ഒരുക്കിയത്. മധ്യകര്‍ണാടകയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സമഗ്രപദ്ധതി ആവിഷ്‌കരിക്കുമെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയും കര്‍ണ്ണാടകയുടെ സമഗ്ര വികസനവും നിര്‍ദേശിക്കുന്ന വിശദമായ നിവേദനം സമാപന സമ്മേളന വേദിയില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എസ് സിദ്ധരാമയ്യക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍, വാര്‍ത്താ വിതരണ മന്ത്രി റോഷന്‍ ബേഗ്, എസ് എം എ കേരള സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി, മുന്‍കേന്ദ്രമന്ത്രി സി എം ഇബ്‌റാഹിം, ശ്രീ ശ്രീ നിഡുമാമിഡി സ്വാമിജി, ബംഗളൂരു ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. ബെര്‍ണാഡ് മൊറൈസ്, യൂത്ത് കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് റിസ്‌വാന്‍ അര്‍ഷാദ്, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മന്‍സൂര്‍ ഹാജി ചെന്നൈ, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, അബ്ദുല്‍ റശീദ് സൈനി, കര്‍ണാടക വഖഫ് ബോര്‍ഡ് അംഗം ശാഫി സഅദി, ഡോ. മുഹമ്മദ് അലി ഖാസിം, ഖുദ്ദൂസ് സാഹിബ് ഖാദിരി മസ്ജിദ് സെക്രട്ടറി അന്‍വര്‍ ശരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ന് ബംഗളൂരു- മൈസൂര്‍ അതിര്‍ത്തിയില്‍ നിന്ന് ബൈക്ക് റാലിയോടെയാണ് കാന്തപുരത്തെ സ്വീകരിക്കുക. തുടര്‍ന്ന് രാവിലെ ഒമ്പത് മണിക്ക് ശ്രീരംഗപട്ടണം ടിപ്പുസുല്‍ത്താന്‍ മഖ്ബറയില്‍ സിയാറത്ത് നടക്കും. പതിനൊന്ന് മണിക്കാണ് മൈസൂരിലെ സ്വീകരണ സമ്മേളനം. മാണ്ഡ്യ, രാമനഗരം വഴി മടിക്കേരിയില്‍ ഇന്ന് സമാപിക്കും. യാത്ര കടന്നുപോകുന്ന പലസ്ഥലങ്ങളിലും അനൗേദ്യോഗിക സ്വീകരണവും ഒരുക്കിയിട്ടുണ്ട്. യാത്രയിലെ മതസൗഹാര്‍ദ ഇടപെടല്‍ കര്‍ണ്ണാടക രാഷ്ട്രീയത്തിന്റെ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുകയാണ്. കര്‍ണാടക സംസ്ഥാന എസ് എസ് എഫിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായാണ് കര്‍ണാടക യാത്ര സംഘടിപ്പിച്ചത്. ഗുല്‍ബര്‍ഗയില്‍ തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം തുംകൂറിലാണ് സമാപിച്ചത്.