Connect with us

International

യൂറോപ്പ് പ്രകൃതി വാതക വിതരണത്തിന് റഷ്യ-ഉക്രൈന്‍ കരാര്‍

Published

|

Last Updated

മോസ്‌കോ/കീവ്: കിഴക്കന്‍ ഉക്രൈനിലെ പ്രദേശങ്ങള്‍ സംബന്ധിച്ച തര്‍ക്കം യുദ്ധസമാന അന്തരീക്ഷത്തില്‍ എത്തിയതിനിടെ, റഷ്യയും ഉക്രൈനും തമ്മില്‍ പ്രകൃതി വാതക വിതരണത്തില്‍ ധാരണ. ഇതുപ്രകാരം ശൈത്യകാലത്ത് റഷ്യയില്‍ നിന്നുള്ള വാതകം ഉക്രൈനിലേക്ക് ഒഴുകും. ഉഭയക കക്ഷി ബന്ധം വഷളായതിനെതുടര്‍ന്ന് പ്രകൃതി വാതക വിതരണം റഷ്യ നിര്‍ത്തി വെച്ചിരുന്നു. ഉക്രൈന്‍ നല്‍കുന്ന വില അപര്യാപ്തമാണെന്ന വാദമാണ് റഷ്യ ഉയര്‍ത്തിയിരുന്നത്. യുറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതക പൈപ്പ്‌ലൈനുകള്‍ കടന്നു പോകുന്നത് ഉക്രൈനിലൂടെയാണ്. ഈ ഒഴുക്ക് റഷ്യ നിര്‍ത്തിവെച്ചതോടെ ശൈത്യകാലത്ത് യൂറോപ്പിലുടനീളം കടുത്ത വാതക ക്ഷാമം അനുഭവപ്പെടുമെന്ന് ആശങ്കയുണര്‍ന്നിരുന്നു.
റഷ്യക്കെതിരെ നിരന്തരം ഉപരോധ ഭീഷണി മുഴക്കുന്ന യൂറോപ്യന്‍ യൂനിയന് പുതിയ കരാര്‍ വലിയ ആശ്വാസമായിരിക്കുകയാണ്. ശൈത്യകാലത്ത് പ്രകൃതി വാതക വിതരണം കാര്യക്ഷമാമാകുമെന്ന് ഉറപ്പാണ് ഈ കരാറിലൂടെ ലഭിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ യൂനിയന്‍ ഊര്‍ജ മേധാവി ഗുന്തര്‍ ഒറ്റിംഗര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവു വരുത്തുന്ന നിര്‍ണായക കരാറാണ് നിലവില്‍ വന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജോസ് മാനുവല്‍ ബറോസോ പ്രതികരിച്ചു.
അതേസമയം, റഷ്യക്ക് വാതക വിലയായി നല്‍കുന്ന തുകയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ഉക്രൈന്‍ പ്രധാനമന്ത്രി ആര്‍സനി യാത്‌സന്യൂക് പറഞ്ഞു. അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടാകുന്ന കുറവ് ഇവിടെയും പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉക്രൈനിലെ കിഴക്കന്‍ പ്രവിശ്യകളായ ഡൊണറ്റ്‌സ്‌കിലും ലുഹാന്‍സ്‌കിലും റഷ്യന്‍ അനുകൂലുകള്‍ നടത്തുന്ന സമാന്തര വോട്ടെടുപ്പിനെ പിന്തുണക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച നടന്ന ഉക്രൈനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പില്‍ ഈ മേഖലകള്‍ പങ്കെടുത്തിരുന്നില്ല. അടുത്ത നാളെയാണ് ഇവിടെ വിമതര്‍ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ്.
അതേസമയം, ആറ് മാസമായി മേഖലയില്‍ തുടര്‍ന്ന ഏറ്റമുട്ടല്‍ അവസാനിപ്പിച്ച് നിലവില്‍ വന്ന കരാറി(മിന്‍സ്‌ക് മെമോറാണ്ടം)ന്റെ നഗ്നമായ ലംഘനമാണ് റഷ്യ നടത്തുന്നതെന്ന് ഉക്രൈന്‍ വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ദിമിത്രോ കുലേബ പറഞ്ഞു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ നേതൃത്വം നല്‍കുന്ന പാശ്ചാത്യ അനുകൂലികള്‍ക്ക് തന്നെയാണ് മുന്‍തൂക്കം.

Latest