Gulf
അവിഹിത ബന്ധത്തില്‍ കുഞ്ഞുപിറന്നു;മലയാളി കമിതാക്കള്‍ക്ക് ജയില്‍
ദുബൈ: അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ദുബൈ ഹെല്‍ത് അതോറിറ്റിയില്‍ വ്യാജ വിവരം നല്‍കിയ യുവതിക്കും കാമുകനും ജയില്‍ ശിക്ഷയും നാടുകടത്തലും.
തൊടുപുഴ സ്വദേശിയായ യുവതി മംഗലാപുരത്താണ് സ്ഥിര താമസം. ഇവരെ വിവാഹം ചെയ്തത് തിരുവല്ല സ്വദേശിയാണെങ്കിലും സ്ഥിരതാമസമാക്കിയിരിക്കുന്നത് മംഗലാപുരത്താണ്. 1999 ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്.
ഭര്‍ത്താവായ ജേക്കബ് ജോണ്‍ വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ ഭാര്യയെ സന്ദര്‍ശക വിസയില്‍ ദുബൈയിലേക്ക് കൊണ്ടുവന്നു. മെഡിക്കല്‍ മേഖലയില്‍ യുവതിക്ക് ജോലി ലഭിക്കുകയും ഒന്നിച്ച് താമസിക്കുകയും ചെയ്തു. ഇവര്‍ക്ക് ഈ ബന്ധത്തില്‍ ഒരു മകള്‍ ഉണ്ട്. ഇപ്പോള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കുട്ടി നാട്ടില്‍ പിതാവിന്റെ വീട്ടില്‍ നിന്നാണ് വിദ്യാഭ്യാസം ചെയ്യുന്നത്.
യുവതി വഴിവിട്ട ജീവിതം നയിക്കുന്നു എന്ന സംശയത്തെത്തുടര്‍ന്ന് ജോലി രാജിവെച്ച് നാട്ടില്‍ പോയി താമസിക്കാന്‍ ഭര്‍ത്താവ് നിര്‍ദേശിച്ചെങ്കിലും ഭാര്യ ഇത് അവഗണിച്ച്, ഒറ്റക്ക് ദുബൈയില്‍ താമസിച്ചുവരികയായിരുന്നു. എന്നാല്‍ ജേക്കബ് ജോണ്‍ വിസ റദ്ദു ചെയ്ത് കുവൈത്തിലും ബ്രൂണെയിലും പോയി ജോലി ചെയ്തു. ഭര്‍ത്താവ് ബ്രൂണെയില്‍ ജോലി ചെയ്യുന്ന കാലത്താണ് യുവതി ആശുപത്രിയില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ തന്റെ ഭാര്യക്ക് താനറിയാതെ ഒരു കുഞ്ഞ് ജനിച്ചുവെന്നും കുഞ്ഞിന്റെ പിതാവിന്റെ പേരായി തന്റെ പേര് ജനന സര്‍ട്ടിഫിക്കറ്റില്‍ ദുബൈ ഹെല്‍ത് അതോറിറ്റിയെ തെറ്റിദ്ധരിപ്പിച്ച് ചേര്‍ത്തിരിക്കുന്നുവെന്നും അറിഞ്ഞ് ഭര്‍ത്താവായ ജേക്കബ് ദുബൈയിലെത്തി. അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി. പരാതി പബ്ലിക് പ്രോസിക്യൂഷനില്‍ സമര്‍പ്പിച്ചു. ഡി എന്‍ എ പരിശോധനയിലൂടെ കുട്ടിയുടെ പിതാവ് മലയാളി വ്യവസായിയാണെന്ന് തിരിച്ചറിഞ്ഞു. ദുബൈ ക്രിമിനല്‍ കോടതി വ്യഭിചാരക്കുറ്റത്തിന് യുവതിക്കും യുവാവിനും ആറുമാസം വീതം ജയില്‍ ശിക്ഷയും തുടര്‍ന്ന് നാടുകടത്തലിനും ഉത്തരവിട്ടു.
വ്യാജ വിവരം നല്‍കി സര്‍ക്കാര്‍ അതോറിറ്റിയെ തെറ്റിദ്ധരിപ്പിച്ചതിനും കൃത്രിമ രേഖയുണ്ടാക്കിയതിനും യുവതി ഒരു വര്‍ഷം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം.
യുവതിക്ക് ഒന്നര വര്‍ഷം ജയില്‍ വാസവും നാടുകടത്തലുമാണ് ശിക്ഷ. നഷ്ട പരിഹാരമായി 29 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് കാമുകനായ പ്രതിക്കെതിരെ ഭര്‍ത്താവ് നഷ്ടപരിഹാരകേസ് നല്‍കാന്‍ ആവശ്യമായ രേഖകള്‍ അഡ്വ. ശംസുദ്ദീന് കൈമാറിയിട്ടുണ്ട്.