Connect with us

Sports

എല്‍ ക്ലാസികോ വിശേഷങ്ങള്‍ അക്കങ്ങളിലൂടെ

Published

|

Last Updated

1- റയല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി ആകെ മൂന്ന് എല്‍ക്ലാസികോയില്‍ ഭാഗമായി. ഒരു ജയം മാത്രം. ഏപ്രിലില്‍ കിംഗ്‌സ് കപ്പ് ഫൈനലിലായിരുന്നു ആ ഏക ജയം. ലാ ലിഗ എല്‍ ക്ലാസികോയില്‍ രണ്ടിലും ആഞ്ചലോട്ടിയുടെ റയല്‍ തോറ്റു. നൗകാംപില്‍ 2-1നും റയലിന്റെ തട്ടകമായ ബെര്‍നാബുവില്‍ 4-3നുമായിരുന്നു ബാഴ്‌സയുടെ ജയം.

18- എല്‍ക്ലാസികോയില്‍ ഏറ്റവുമധികം കാര്‍ഡുകള്‍ കണ്ടത് റയലിന്റെ മുന്‍ ഡിഫന്‍ഡര്‍ ഫെര്‍നാണ്ടോ ഹിയറോ. പതിനേഴ് മഞ്ഞ, ഒരു ചുവപ്പ്. റയലിന്റെ നിലവിലെ സെന്റര്‍ബാക്ക് സെര്‍ജിയോ റാമോസ് പതിനാല് മഞ്ഞ, ഒരു ചുവപ്പ് കാര്‍ഡുമായി രണ്ടാം സ്ഥാനത്ത്.

21- ബാഴ്‌സയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി 28 എല്‍ക്ലാസികോ മത്സരങ്ങളില്‍ നിന്ന് നേടിയത് 21 ഗോളുകള്‍. ഇന്ന് കളിക്കാനിറങ്ങുന്ന ഇരുടീമിലെയും താരങ്ങളില്‍ മെസിക്കാണ് ഏറ്റവുമധികം എല്‍ക്ലാസികോ ഗോളുകള്‍. പതിമൂന്ന് ഗോളുകളുമായി റയലിന്റെ ക്രിസ്റ്റ്യാനോ രണ്ടാം സ്ഥാനത്ത്.

30- എട്ട് ലാ ലിഗ മത്സരങ്ങളില്‍ നിന്ന് റയല്‍ ഇത്തവണ നേടിയത് മുപ്പത് ഗോളുകള്‍. ഏഴ് കളികളില്‍ പതിനഞ്ച് ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലീഗിലെ ടോപ് സ്‌കോറര്‍.

32- ബാഴ്‌സലോണയുടെ പരിശീലകനായ ലൂയിസ് എന്റിക്വെ 32 എല്‍ക്ലാസികോ മത്സരങ്ങള്‍ കളിച്ചു. 1991 മുതല്‍ 96 വരെ റയലിന്റെ താരമായിരുന്ന ലൂയിസ് 1996 മുതല്‍ 2004 വരെ ബാഴ്‌സയുടെ ക്യാമ്പിലായിരുന്നു.

44- റയലിന്റെ മുന്‍ താരം പാചോ ജെന്റോയാണ് ഏറ്റവുമധികം എല്‍ക്ലാസികോ മത്സരങ്ങള്‍ (44) കളിച്ചത്.് ഇന്നും രംഗത്തുള്ളവരില്‍ 40 മത്സരങ്ങള്‍ക്കിറങ്ങിയ ബാഴ്‌സ താരം ഷാവിയാണ് മുന്നില്‍. റയലിന്റെ ഗോളി ഐകര്‍ കസിയസ് (35), ബാഴ്‌സ മിഡ്ഫീല്‍ഡര്‍ ഇനിയെസ്റ്റ (29), മെസി (28) തൊട്ട് പിറകില്‍.

91- ഇരുടീമുകള്‍ നേര്‍ക്കു വന്നപ്പോള്‍ 91 ജയവുമായി റയലിന് മുന്‍തൂക്കം. ബാഴ്‌സക്ക് 89 ജയം. 48 സമനിലകള്‍.

228- 1902 മെയ് 13ന് സ്പാനിഷ് കപ്പില്‍ തുടങ്ങിയ റയല്‍-ബാഴ്‌സ പോരാട്ടം 228 മത്സരങ്ങള്‍ തികച്ചു. ആദ്യ മത്സരം 3-1ന് ബാഴ്‌സ ജയിച്ചു.

250- സ്പാനിഷ് ലാ ലിഗയില്‍ മെസിയുടെ ഗോളുകള്‍ 250. ഒരു ഗോള്‍ കൂടി നേടിയാല്‍ അത്‌ലറ്റിക്കോ ബില്‍ബാവോയുടെ സ്‌ട്രൈക്കര്‍ ടെല്‍മോ സാറ ആറ് ദശകം മുമ്പ് സൃഷ്ടിച്ച 251 ഗോളുകളുടെ റെക്കോര്‍ഡിനൊപ്പമെത്തും.

385- എല്‍ക്ലാസികോയില്‍ റയല്‍ ആകെ നേടിയത് 385 ഗോളുകള്‍. ബാഴ്‌സ നേടിയതിനേക്കാള്‍ പതിനാല് ഗോളുകള്‍ അധികമാണിത്.

Latest