Connect with us

International

യു എസ് സ്‌കൂളില്‍ വെടിവെപ്പ്: രണ്ട് മരണം

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും വിദ്യാര്‍ഥി വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ഥി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. സ്വയം വെടിവെച്ച് മരിക്കുന്നതിന് മുമ്പ് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വാഷിംഗ്ടണില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ മാരിസ്‌വില്ലയിലെ പില്‍ചക് സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. വെടിവെപ്പിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ വെടിവെപ്പിന്റെ ശബ്ദം കേട്ടെന്നും തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കുട്ടി ടേബിളിന് നേരെ തോക്ക് ചൂണ്ടിനില്‍ക്കുന്നത് കണ്ടപ്പോള്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നുവെന്നും രക്ഷപ്പെട്ട അലക്‌സ് എന്ന കുട്ടി പോലീസിനോട് പറഞ്ഞു.
വെടിവെപ്പ് നടത്തിയ കുട്ടി എല്ലാവരോടുമൊപ്പം ഇരിക്കുകയായിരുന്നു. എല്ലാവരും നല്ല സംസാരത്തിലായിരുന്നു. ഇതിനിടെ ഈ കുട്ടി എഴുന്നേറ്റ് പോക്കറ്റില്‍ നിന്ന് തോക്കെടുക്കുകയായിരുന്നു. ഇതിന് ശേഷം മൂന്ന് കുട്ടികള്‍ തറയിലേക്ക് മറിഞ്ഞുവീണു. എല്ലാവരും പുറത്തേക്ക് ഓടാന്‍ തുടങ്ങിയപ്പോള്‍ താനും പുറത്തേക്ക് ഓടിയെന്നും പിറകില്‍ അപ്പോഴും വെടിവെപ്പിന്റെ ശബ്ദം കേള്‍ക്കാമായിരുന്നുവെന്നും രക്ഷപ്പെട്ട മറ്റൊരു വിദ്യാര്‍ഥി ആദം ഹോള്‍സ്റ്റണ്‍ വിവരിച്ചു.
വെടിവെപ്പ് നടത്താന്‍ കുട്ടിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest