Connect with us

National

രാജ്‌നാഥ് സിംഗ് ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന്

Published

|

Last Updated

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അടുത്ത മാസം ഇസ്‌റാഈല്‍ സന്ദര്‍ശിക്കും. അടുത്ത മാസം ആറിന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം ചര്‍ച്ച നടത്തും. നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ നിരവധി ഉന്നതതല കൂടിക്കാഴ്ചകള്‍ നടക്കുമെന്ന് മുതിര്‍ന്ന നയതന്ത്ര വിദഗ്ധര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
2000ത്തില്‍ അന്നത്തെ ആഭ്യന്തര മന്ത്രി എല്‍ കെ അഡ്വാനി ഇസ്‌റാഈല്‍ സന്ദര്‍ശിച്ച ശേഷം ഇതാദ്യമായാണ് ഒരു ആഭ്യന്ത മന്ത്രി ജൂത രാഷ്ട്രത്തില്‍ എത്തുന്നത്. കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ നടന്ന യു എന്‍ പൊതുസഭയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന ഉഭയകക്ഷി സഹകരണ വിഷയങ്ങളുടെ തുടര്‍ച്ചയായിരിക്കും നെതന്യാഹു- രാജ്‌നാഥ് കൂടിക്കാഴ്ചയില്‍ ഉണ്ടാകുക.
ഇന്ത്യയുമായുള്ള സഹകരണത്തിന് “ആകാശമാണ് അതിര്‍ത്തി” എന്നായിരുന്നു മോദിയുമായുള്ള ചര്‍ച്ചയില്‍ നെതന്യാഹു പറഞ്ഞിരുന്നത്. മോദി വിജയശ്രീലാളിതനായപ്പോള്‍ ആദ്യം അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ച രാഷ്ട്രത്തലവനായിരുന്നു നെതന്യാഹു. ഇസ്‌റാഈലുമായുള്ള സഹകരണത്തിനെതിരെ രാജ്യത്ത് ശക്തമായ വികാരം നിലനില്‍ക്കുമ്പോഴും ആ രാജ്യവുമായി തന്ത്രപരമായ സഹകരണം ശക്തമാക്കണമെന്ന നിലപാടാണ് ബി ജെ പിക്കുള്ളത്.
അതിനിടെ, ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോസഫ് കോഹന്റെ ത്രിദിന ഇന്ത്യാ സന്ദര്‍ശനം ബുധനാഴ്ച അവസാനിച്ചു. രാജ്‌നാഥ് സിംഗുമായും ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും കോഹന്‍ ചര്‍ച്ച നടത്തിയിരുന്നു. “സമാനമായി അനുഭവിക്കുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിന് യോജിച്ച സഹകരണം തേടുക”യായിരുന്നു ചര്‍ച്ചകളുടെ ലക്ഷ്യമെന്ന് കോഹന്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക വിദേശകാര്യ മന്ത്രാലയ ചര്‍ച്ചകളും അടുത്ത മാസം നടക്കും. കിഴക്കന്‍ മേഖലാ സെക്രട്ടറി അനില്‍ വാധ്വ ആയിരിക്കും ഈ സംഘത്തെ നയിക്കുക. ഇന്ത്യക്ക് സൈനിക ആയുധങ്ങളും ഉപകരണങ്ങളും വില്‍ക്കുന്നതില്‍ രണ്ടാം സ്ഥാനം ഇസ്‌റാഈലിനാണ്. ഒന്നാം സ്ഥാനത്ത് റഷ്യയും. ഇരുരാജ്യങ്ങളും ചേര്‍ന്ന് തീവ്രവാദവിരുദ്ധ പ്രവര്‍ത്തനത്തില്‍ സംയുക്ത കര്‍മ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഗാസയിലും ഫലസ്തീനിലാകെയും ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരതകളെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ ബി ജെ പി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

Latest