Connect with us

Malappuram

പള്ളിയില്‍ സാമൂഹികദ്രോഹികളുടെ അഴിഞ്ഞാട്ടം

Published

|

Last Updated

തിരൂരങ്ങാടി: ചേളാരി ചെര്‍ന്നൂര്‍പാണക്കാട് പള്ളിയില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ഇന്നലെ കാലത്ത് 10നും 12നും ഇടയിലാണ് പള്ളിയില്‍ അക്രമം നടന്നത്.
പള്ളിയിലെ മൈക്‌സെറ്റ് ആപ്ലിഫയര്‍ ഇന്‍വേറ്റര്‍ എന്നിവയും ഇലക്ട്രിക് സംവിധാനവും പൂര്‍ണമായും നശിപ്പിക്കുകയും മുസ്ഹഫുകള്‍ പിച്ചിച്ചീന്തി കുളത്തിലേക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. പള്ളിക്കകത്ത് വരിച്ചിരുന്ന കാര്‍പറ്റ് മുസ്വല്ല പായ തുടങ്ങിയവ വാരിവലിച്ച് പുറത്തേക്കിട്ട് മലിനമാക്കുകയും ചെയ്തു. ളുഹ്ര്‍ബാങ്ക് വിളിക്കാന്‍ പള്ളിയിലെത്തിയ മുക്രിയാണിത് കണ്ടത്. മുതവല്ലി തിരുത്തുമ്മല്‍ മുഹമ്മദ് എന്ന ബാവയുടെ പരാതിപ്രകാരം തിരൂരങ്ങാടി പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് സ്ഥലം സന്ദര്‍ശിച്ചു.
സംഭവത്തില്‍ എസ്എംഎ കൊളപ്പുറം മേഖലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പള്ളിയില്‍ അക്രമം നടത്തുകയും മുസ്ഹഫുകള്‍ പിച്ചിച്ചീന്തുകയും മലിനമാക്കുകയും ചെയ്ത കാപാലികരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹാഫിസ് അബ്ദുല്‍മജീദ് അഹ്‌സനി അധ്യക്ഷത വഹിച്ചു. കെ കെ എസ് തങ്ങള്‍, എം കോയാമു മാസ്റ്റര്‍, പി കോയമുസ്‌ലിയാര്‍, ഇ മുഹമ്മദലി സഖാഫി, മുസ്തഫ വൈക്കത്തുപാടം സംസാരിച്ചു.