Connect with us

National

ബലാത്സംഗം ചെയ്ത് മതം മാറ്റിയില്ലെന്ന് യുവതി

Published

|

Last Updated

മീറത്ത്: ഉത്തര്‍പ്രദേശിലെ മീറത്തില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം മതം മാറ്റിയെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞു. ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ സ്വമേധയാ വീടുവിട്ടിറങ്ങിയതാണെന്നും കുടുംബത്തിന്റെ നിര്‍ബന്ധം കാരണമാണ് ഇങ്ങനെ പരാതി നല്‍കിയതെന്നും ഇരുപത്തിരണ്ടുകാരിയായ യുവതി പോലീസിനെ അറിയിച്ചു. യുവതി പരാതി പിന്‍വലിച്ചിട്ടുമുണ്ട്.
നിര്‍ബന്ധിതമായി മതം മാറ്റിയെന്ന പ്രചാരണമഴിച്ചുവിട്ട് മീറത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ കലാപമഴിച്ചുവിട്ടിരുന്നു. ലൗ ജിഹാദെന്ന പേരില്‍ കലാപം വ്യാപിപ്പിക്കാനും തിരഞ്ഞെടുപ്പിലടക്കം മതവികാരം ഇളക്കിവിടാനും ശ്രമവും നടന്നിരുന്നു. വ്യാപകമായ രീതിയില്‍ പ്രചാരണം നടത്തിയ സംഘ്പരിവാര്‍, മറ്റു മതങ്ങളില്‍ നിന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുമെന്നു വരെ പ്രഖ്യാപിച്ചിരുന്നു.
ഹിന്ദുമത വിശ്വാസിയായിരുന്ന തന്നെ മീറത്തിലെ മദ്‌റസ അധികാരിയും ഗ്രാമത്തലവനും ഉള്‍പ്പടെയുള്ളവര്‍ കൂട്ടബലാത്സംഗം ചെയ്ത് മതം മാറ്റിയെന്നായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. നാല്‍പ്പതോളം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതായും പെണ്‍കുട്ടി പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എട്ട് പേരെ അറസ്റ്റും ചെയ്തു.
എന്നാല്‍, നേരത്തെ നല്‍കിയ പരാതിയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വ്യാജമാണെന്നാണ് യുവതി ഇപ്പോള്‍ ഏറ്റുപറഞ്ഞിരിക്കുന്നത്. പരാതി പിന്‍വലിക്കുന്നതായും പോലീസിനെ അറിയിച്ചിട്ടുണ്ട്. താന്‍ ബലാത്സംഗത്തിനിരയായിട്ടില്ലെന്നും മതം മാറ്റിയിട്ടില്ലെന്നും രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച വീട്ടില്‍ നിന്ന് രക്ഷപ്പെട്ട യുവതി വനിതാ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയും പരാതി പിന്‍വലിച്ചതിനാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ യുവതിയുടെ അഭ്യര്‍ഥന പ്രകാരം മഹിളാ മന്ദിരത്തിലേക്ക് അയച്ചു.