Connect with us

Kasargod

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന്

Published

|

Last Updated

ബദിയടുക്ക: 2013 നവംബര്‍ 30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബദിയടുക്ക ഉക്കിനടുക്കയില്‍ തറക്കല്ലിട്ട കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന്റെ പ്രവൃത്തി ഇതുവരെയും തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ബദിയടുക്കയില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാന്‍ ജനകീയ കര്‍മസമിതി തീരുമാനിച്ചു.
സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച നാല് മെഡിക്കല്‍ കോളജുകള്‍ മഞ്ചേരി, ഇടുക്കി, പത്തനംതിട്ടയിലെ കോന്നി, കാസര്‍കോട് ബദിയടുക്കയിലെ ഉക്കിനടുക്ക എന്നിവയാണ്. ഇതില്‍ മഞ്ചേരി, ഇടുക്കി രണ്ടാം ഘട്ടം പ്രഖ്യാപിച്ച പാലക്കാട് എന്നി മെഡിക്കല്‍ കോളജികളിലെ ഉദ്ഘാടനം കഴിഞ്ഞു. കോന്നിയുടെ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. ആദ്യഘട്ടം പ്രഖ്യാപിച്ച കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രവൃത്തി ഇതുവരെയും ആരംഭിച്ചിട്ടില്ല. മാത്രമല്ല, നബാര്‍ഡിലേക്ക് സമര്‍പ്പിച്ച പദ്ധതിക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടുമില്ല. ഇതുസംബന്ധിച്ച് നേരത്തെ കര്‍മസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മറ്റു മന്ത്രിമാര്‍ എന്നിവരെ കണ്ട് നിവേദനം നല്‍കിയിരുന്നു. ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മറ്റു ജില്ലകളില്‍ മേഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കാസര്‍കോട് മാത്രം തുടങ്ങാത്തത് വികസന കാര്യത്തില്‍ ജില്ലയോടുള്ള അവഗണനയുടെ മറ്റൊരു തെളിവാണ്. ഈ അവഗണന മാറ്റിയെടുക്കാന്‍ കക്ഷി രാഷ്ട്രീയം മറന്ന് നാട്ടുക്കാര്‍ ശക്തമായ സമരത്തിനിറങ്ങുകയാണ്. എന്‍ഡോസള്‍ഫാന്‍ രോഗികളടക്കം പാവപ്പെട്ട രോഗികള്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥ തുടരുകയാണ്. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാട് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതായി ജനങ്ങള്‍ സംശയിക്കുന്നു. നവംബര്‍ ഒന്നിന് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ശക്തമായ സമരപരിപാടിക്ക് രൂപം നല്‍കുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ കര്‍മസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മാസ്റ്റര്‍, എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരന്‍ കര്‍മസമിതി ഭാരവാഹികളായ രാമപാട്ടാളി, ജഗന്നാഥ ഷെട്ടി, ബദറുദീന്‍ താശിം, മഹേഷ് വളകുഞ്ച, എം എസ് ജനാര്‍ദ്ദനന്‍, ഹമീദ് പള്ളത്തടുക്ക, അബ്ദുറഹ്മാന്‍ കോട്ട, ജ്ഞാനദേവ ഷേണായ്, ഐത്തപ്പ പട്ടാജെ, എം അബ്ബാസ്, രാമ പട്ടാജെ, രവീന്ദ്ര റൈ, പ്രഭാശങ്കര്‍, ശാന്‍ഭോഗ് പള്ളത്തടുക്ക ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Latest