Connect with us

Kerala

തിരഞ്ഞെടുപ്പില്‍ മത വികാരം ആളിക്കത്തിച്ചു: പിണറായി

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് സംസ്ഥാന സമിതി വിശദമായ പരിശോധന നടത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെരഞ്ഞെടുപ്പില്‍ ജാതി-മത വികാരം ആളിക്കത്തിക്കുന്ന പ്രവണതയുണ്ടായി. ഇത് തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണമായിട്ടുണ്ട്. അന്യമത വിരോധം ആളിക്കത്തിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിച്ചു. ന്യൂനപക്ഷത്തിനെതിരായ വികാരമായി ഇത് മാറുന്നു. ന്യൂനപക്ഷത്തിലെ ചില തീവ്രവാദി വിഭാഗം ഇതിന് വഴിയൊരുക്കി. കോണ്‍ഗ്രസിന് വേണ്ടി മത നേതൃത്വം പ്രചാരണത്തിനിറങ്ങുന്ന കാഴ്ചയും കണ്ടു. ജാതിസംഘടനകളിലൂടെ കേരളത്തില്‍ സ്വാധീനമുറപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമം. സംഘടനാപരമായ വീഴ്ചകളും തോല്‍വിക്ക് കാരണമായെന്നും പിണറായി പറഞ്ഞു.

നികുതി വര്‍ധനക്കെതിരായ സമര പരിപാടികള്‍ പ്രതിപക്ഷം തുടങ്ങാനും തീരുമാനിച്ചു. അടുത്ത എട്ടാം തീയതി മുതല്‍ സമര പരിപാടികള്‍ ആരംഭിക്കും. മാലിന്യ സംസ്‌കരണ പരിപാടികളും പാര്‍ട്ടി ഏറ്റെടുത്ത് നടത്തുമെന്നും പിണറായി പറഞ്ഞു. സിപിഐഎം സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.