Connect with us

Ongoing News

ദേശീയ ഗെയിംസ് സ്റ്റേഡിയം നിര്‍മാണം മുടക്കി കേരള യൂനിവേഴ്‌സിറ്റി

Published

|

Last Updated

തിരുവനന്തപുരം: 35-ാം ദേശീയഗെയിംസിനുള്ള സ്റ്റേഡിയത്തിന്റെ നിര്‍മാണം മുടക്കി കേരളാ യൂനിവേഴ്‌സിറ്റിയുടെ ഇടപെടല്‍. ഉദ്ഘാടന സമാപന മത്സരങ്ങള്‍ നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മാണമാണ് പ്രതിസന്ധയിലായിരിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് നിര്‍മിക്കുന്ന റോഡ് അനുമതിയില്ലാതെ വീതികൂട്ടുന്നുവെന്ന് കാണിച്ചാണ് റോഡ് നിര്‍മാണം നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് യൂനിവേഴ്‌സിറ്റി നോട്ടീസ് നല്‍കിയിരിക്കുന്നത്. റോഡ് നിര്‍മാണം നിര്‍ത്തിയതോടെ സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അവതാളത്തിലായിരിക്കുകയാണ്. 24 മീറ്റര്‍ എന്ന നിബന്ധന മറികടന്നു 36 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നുവെന്നാണ് യൂനിവേഴ്‌സിറ്റിയുടെ ആക്ഷേപം.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. യോഗത്തില്‍ യൂനിവേഴ്‌സിറ്റിയുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. തീരുമാനങ്ങള്‍ക്ക് സെനറ്റിന്റെ അംഗീകാരം വേണമെന്നു മുഖ്യമന്ത്രി നിഷ്‌കര്‍ഷിച്ചിരുന്നുവെങ്കിലും തുടര്‍ന്നുനടന്ന സെനറ്റ് യോഗങ്ങളൊന്നും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. സെനറ്റിന്റെ അംഗീകാരമില്ലാതെ റോഡ് നിര്‍മാണം നടത്തിയെന്നാണ് യൂനിവേഴ്‌സിറ്റി ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ യൂനിവേഴ്‌സിറ്റിയുടെ ഭൂമിയില്‍ നിര്‍മിച്ചു യൂനിവേഴ്‌സിറ്റിക്ക് തന്നെ കൈമാറുന്ന സ്റ്റേഡിയത്തിനെതിരെ നിലപാടെടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഗെയിംസ് അധികൃതര്‍ പറയുന്നു.
റോഡ് റോഡിന്റെ വീതി എത്രയായിരിക്കണമെന്നത് സംബന്ധിച്ചു നിബന്ധനകളൊന്നും മുന്‍പുണ്ടായിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചു സ്റ്റേഡിയങ്ങള്‍ക്ക് എന്‍ട്രിയും എക്‌സിറ്റും വേണമെന്നിരിക്കെ കാര്യവട്ടം സ്റ്റേഡിയത്തിന് ഒരു എന്‍ട്രന്‍സ് മാത്രമേ ഉള്ളതിനാലാണ് അല്‍പം വീതികൂട്ടി നിര്‍മിച്ചതെന്നും ഗെയിംസ് അധികൃതര്‍ പറഞ്ഞു. ഗെയിംസിന്റെ ഉദ്ഘാടന സമാപന ചടങ്ങുകള്‍ക്ക് അരലക്ഷത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം ഇത്രയധികം പേര്‍ വരുമ്പോള്‍ മതിയായ വീതിയില്‍ റോഡ് നിര്‍മിച്ചില്ലെങ്കില്‍ ഗതാഗത പ്രശ്‌നമുണ്ടാകും. മാത്രമല്ല ഉദ്ഘാടനത്തിനും സമാപനത്തിനും രാഷ്ട്രപതിയും പ്രധാന മന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖരും എത്തുന്നുണ്ട്. ഗെയിംസിനായി കായികതാരങ്ങളെ എത്തിക്കുന്ന വലിയ വോള്‍വോ ബസുകള്‍ പോലുള്ള വാഹനങ്ങള്‍ കടന്നു വരുന്നതിനും വീതിയേറിയ റോഡ് അനിവാര്യമാണ്. 12 മീറ്റര്‍ ഉയരത്തില്‍ മണ്ണടിച്ച് അതിനു മുകളിലാണ് റോഡ് നിര്‍മിക്കുന്നത്. റോഡിന്റെ വീതി 24 മീറ്ററാണെങ്കിലും 12 മീറ്റര്‍ ഉയരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണിന്റെ അടിവശം 36 മീറ്ററോളം വീതിയില്‍ കിടക്കും. ഇതാണ് റോഡ് വീതി കൂട്ടി നിര്‍മിക്കുന്നു എന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും ഗെയിംസ് അധികൃതര്‍. യൂനിവേഴ്‌സിറ്റിയുടെ ഉടമസ്ഥതയിലുള്ള 36 ഏക്കര്‍ ഭൂമിയിലാണു 252 കോടിരൂപ ചെലവില്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. സ്റ്റേഡിയത്തിന്റെ 15 വര്‍ഷത്തെ നടത്തിപ്പ് ചുമതല നിര്‍മാണക്കമ്പനിക്കായിരിക്കും. 15 വര്‍ഷത്തിനുശേഷം സ്റ്റേഡിയം യൂനിവേഴ്‌സിറ്റിക്ക് കൈമാറും. ഡിസംബര്‍ അവസാനത്തോടെ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. 85 ശതമാനം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.

---- facebook comment plugin here -----

Latest