Connect with us

Kasargod

തൊഴിലാളിയുടെ പല്ലുകൊഴിച്ച സംഭവം; പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി

Published

|

Last Updated

ഉപ്പള: മാര്‍ബിള്‍ തൊഴിലാളിയായ ബീഹാര്‍ സ്വദേശിയെ മര്‍ദിച്ച് പല്ല് കൊഴിച്ച സംഭവത്തില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് പരാതി. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അക്രമത്തിനിരയായ ബീഹാര്‍ സ്വദേശി.
ഉപ്പള ഹീറോ സ്ട്രീറ്റില്‍ താമസിച്ച് മാര്‍ബിള്‍ ജോലി ചെയ്തു വരുന്ന ബീഹാര്‍ സ്വദേശി ഇസ്മാഈലിനെ(40) യാണ് ആഗസ്ത് 26ന് രാത്രി മദ്യലഹരിയിലെത്തിയ നാലംഗ സംഘം ആക്രമിച്ചത്. ഉപ്പളയില്‍നിന്ന് വിവാഹിതനായ ഇസ്മാഈല്‍ ഭാര്യയ്ക്കും നാല് മക്കള്‍ക്കുമൊപ്പം ഹീറോ സ്ട്രീറ്റില്‍ താമസിച്ച് വരികയായിരുന്നു.
26ന് അര്‍ദ്ധ രാത്രിയോടെ വാതിലില്‍ തട്ടുന്നതുകേട്ട ഇസ്മാഈല്‍ വാതില്‍ തുറന്നപ്പോള്‍ നാല് പേര്‍ അകത്തു കടക്കുകയും യാതൊരു കാരണവുമില്ലാതെ ഇസ്മാഈലിനെ മര്‍ദിക്കുകയുമായിരുന്നു. മുഖത്ത് അടിയേറ്റ ഇസ്മാഈലിന്റെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞു വീണു. പിറ്റേന്ന് ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയ ഇസ്മാഈല്‍ അക്രമം സംബന്ധിച്ച് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അക്രമികളെ കുറിച്ചുള്ള വിവരവും പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയായും പോലീസ് കേസെടുക്കുകയോ, പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെന്നാണ് ഇസ്മാഈല്‍ പറയുന്നത്. അക്രമികള്‍ പ്രദേശത്തെ സ്ഥിരം കുഴപ്പക്കാരാണെന്നും എന്തിനാണ് തന്നെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്നും ഇസ്മാഈല്‍ പറയുന്നു.