Connect with us

National

പ്രതിവര്‍ഷം ഇന്ത്യയില്‍ കാണാതാകുന്നത് ഒരു ലക്ഷത്തിലധികം കുട്ടികളെ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം കുട്ടികളെ ഇന്ത്യയില്‍ കാണാതാകുന്നതായി ആഭ്യന്തര മന്ത്രാലയം. ഇവരില്‍ 45 ശതമാനത്തിലധികം പേരെ കുറിച്ചും അന്വേഷണം നടക്കാറില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
2013 ഫെബ്രുവരി അഞ്ചിന് സുപ്രീം കോടതി ബഞ്ച് കാണാതാകുന്ന കൂട്ടികളെ സംബന്ധിച്ച് വളരെ ഗൗരവായി പരാമര്‍ശം നടത്തിയിരുന്നു. 1.7 ലക്ഷം കുട്ടികള്‍ കാണാതായിട്ടും സര്‍ക്കാര്‍ ഇതിനെ കുറിച്ച് ഗൗരവമായി ആലോചിക്കാതെ തള്ളിക്കളയുകയാണെന്നും ആര്‍ക്കും കാണാതാകുന്ന കുട്ടികളെ കുറിച്ച് ശ്രദ്ധയൊന്നുമില്ലെന്നും അന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് ശേഷം ഒന്നര വര്‍ഷത്തെ ഇടവേളക്കിടയിലാണ് രാജ്യവ്യാപകമായി 1.5 ലക്ഷത്തിലധികം കുട്ടികളെ കാണാതായിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം അവസാനം പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച വിവരമനുസരിച്ച് 2011 മുതല്‍ 2014 ജൂലൈ വരെയുള്ള കാലയളവില്‍ 3.25 ലക്ഷം കുട്ടികളെ കാണാതായിട്ടുണ്ട്. പ്രതിവര്‍ഷം കാണാതാകുന്ന ഒരു ലക്ഷത്തിലധികം കുട്ടികളെ കുറിച്ച് ഒരു തുമ്പുമില്ലെന്നര്‍ഥം.
അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്. പ്രതിവര്‍ഷം 3,000 കുട്ടികള്‍ ഇവിടെ കാണാതാകാറുണ്ടെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനസംഖ്യയുടെ വിഷയത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചൈനയിലും കാണാതാകുന്ന കുട്ടികളുടെ എണ്ണം കുറവാണ്. പ്രതിവര്‍ഷം 10,000 കുട്ടികളെയാണ് ഇവിടെ കാണാതാകുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ നല്‍കുന്ന കണക്കനുസരിച്ച്, ഇന്ത്യയില്‍ ഓരോ എട്ട് മിനുട്ടിലും ഓരോ കുട്ടികളെ കാണാതാകുന്നുണ്ട്. കാണാതാകുന്നവരില്‍ 55ശതമാനവും പെണ്‍കുട്ടികളാണ്. കാണാതാകുന്ന മറ്റൊരു 45 ശതമാനം കുട്ടികളെ കുറിച്ച് തെളിവുകള്‍ പോലും അവശേഷിക്കുന്നില്ല. ഇവരെ കുറിച്ച് അന്വേഷണവും നടക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കൊല്ലപ്പെടുകയോ അല്ലെങ്കില്‍ യാചന, അനാശാസ്യം തുടങ്ങി മേഖലകളില്‍ ഇവര്‍ അകപ്പെട്ടിട്ടോ ഉണ്ടാകാമെന്നാണ് നിഗമനം.
കുട്ടികളെ കാണാതാകുന്ന വിഷയത്തില്‍ മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍. കഴിഞ്ഞ 15 മാസത്തിനുള്ളില്‍ 50,000 കുട്ടികളെ ഇവിടെ നിന്ന് കാണാതായി. മധ്യപ്രദേശ്, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 25,000ല്‍ കുറയാത്ത കുട്ടികളെ ഇതേ കാലയളവില്‍ കാണാതായതായും ക്രൈം ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം കാണാതാകുന്ന കുട്ടികളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. മഹാരാഷ്ട്രയില്‍ ആണ്‍ കുട്ടികളെക്കാള്‍ 10,000 പെണ്‍കുട്ടികളെ കാണാതായി. ആന്ധ്രാപ്രദേശില്‍ കാണാതായ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളുടെ ഇരട്ടിയാണ്. 11,625 പെണ്‍കുട്ടികളും 6,915 ആണ്‍കുട്ടികളും. മധ്യപ്രദേശില്‍ ആണ്‍കുട്ടികള്‍ കാണാതായവര്‍ 9,000 ആണെങ്കില്‍ പെണ്‍കുട്ടികളുടെ എണ്ണം 15,000 ആയി ഉയര്‍ന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും പെണ്‍കുട്ടികളെയാണ് കൂടുതലും കാണാതാകുന്നത്. കാണാതായ പെണ്‍കുട്ടികള്‍ 10,581ഉം ആണ്‍ കുട്ടികള്‍ 9,367ഉം പേര്‍ ആണ്.

Latest