Connect with us

National

കെ വി തോമസ് പി എ സി ചെയര്‍മാനാകും

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ സുപ്രധാനമായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി) ചെയര്‍മാനായി മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് നിയമിതനാകും. പി എ സിക്കു പുറമെ കോണ്‍ഗ്രസിനു ലഭിക്കുന്ന ധനകാര്യ, പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനത്തേക്കു യഥാക്രമം എം വീരപ്പമൊയ്‌ലിയെയും കമല്‍നാഥിനെയും പരിഗണിക്കുന്നു. പ്രതിപക്ഷത്തിന് ലഭിക്കുന്ന ഏറ്റവും പ്രധാന പാര്‍ലിമെന്ററി സമിതിയായ പി എ സിയുടെ തലപ്പത്തെത്തുന്ന ആദ്യ മലയാളിയാണ് കെ വി തോമസ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ ഉച്ചയോടെ തോമസിനെ നേരിട്ടു വിളിച്ചു നാമനിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് പത്രിക നല്‍കുമെന്ന് തോമസ് അറിയിച്ചു.
പി എ സി അധ്യക്ഷ സ്ഥാനവും രണ്ട് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പദവിയും കോണ്‍ഗ്രസിനു നല്‍കിയതോടെ, ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും പ്രതിപക്ഷ നേതൃപദവിയും കോണ്‍ഗ്രസിനു നല്‍കില്ലെന്ന സൂചനയാണ് ശക്തമാകുന്നത്. മുമ്പ് ഡെപ്യൂട്ടി സ്പീക്കറായിരുന്ന അണ്ണാ ഡി എം കെ നേതാവ് തമ്പി ദുരൈക്കു ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കി ജയലളിതയെ അടുപ്പിക്കാനാകും ബി ജെ പി സര്‍ക്കാറിന്റെ ശ്രമം.
സാധാരണ ലോക്‌സഭയില്‍ നിന്ന് 15 പേരും രാജ്യസഭയില്‍ നിന്ന് ഏഴ് പേരും അടക്കം 22 പേരാണ് പി എ സിയില്‍ അംഗങ്ങളാകുക. സാങ്കേതികമായി ഒരു വര്‍ഷത്തേക്കാണ് സമിതിയുടെ കാലാവധിയെങ്കിലും ചെയര്‍മാന്‍ അഞ്ച് വര്‍ഷവും തുടരുകയാണ് പതിവ്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) റിപ്പോര്‍ട്ട് പരിശോധിക്കുകയാണ് പി എ സിയുടെ പ്രധാന ചുമതല.

Latest