Connect with us

Kasargod

മക്കള്‍ക്ക് ചെലവിന് നല്‍കിയില്ല; ഭര്‍തൃവീട് യുവതി അടിച്ചു തകര്‍ത്തു

Published

|

Last Updated

തലശ്ശേരി: മക്കള്‍ക്കും തനിക്കും ചെലവിന് നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട് ഭാര്യ അടിച്ചു തകര്‍ത്തു. മക്കള്‍ക്ക് സുഖമില്ലെന്നറിയിച്ചിട്ടും തിരിഞ്ഞു നോക്കാതെ മദ്യപിക്കാന്‍ പോയതാണ് ഭാര്യയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് സൂചിപ്പിച്ചു. കൊളശ്ശേരി കാവുംഭാഗത്തെ എം വി വനജയുടെ ചിത്രാലയം വീടാണ് മരുമകള്‍ കോഴിക്കോട് പാവങ്ങാട് സ്വദേശിനി സുധീപ തല്ലിത്തകര്‍ത്തത്. വീടിന്റെ ചുറ്റിലുമുള്ള 15ഓളം ജനല്‍ഗ്ലാസുകള്‍, മുന്നിലെയും പിറകിലെയും വാതിലുകള്‍, വരാന്തയിലെ കസേരകള്‍, നിലത്തെ ടൈല്‍സ്, ട്യൂബ് ലൈറ്റുകള്‍, മുറ്റത്തെ ചെടിച്ചട്ടികള്‍ എന്നിവ നിശ്ശേഷം തകര്‍ത്തു. യുവതിയുടെ കൈകള്‍ക്കും മുറിവേറ്റു. അക്രമത്തില്‍ ഏതാണ്ട് ഒരു ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സുഖമില്ലാത്ത മകളെയും കൂട്ടി സഹോദരി സുബിതയോടൊപ്പമാണ് കോഴിക്കോട്ടെ സ്വന്തം വീട്ടില്‍ നിന്നും സുധീപ കാവുംഭാഗത്തെ ഭര്‍തൃവീട്ടിലെത്തിയത്. ഈ സമയത്ത് വീട് പൂട്ടി വീട്ടുകാര്‍ പുറത്തുപോയിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും ആരും വരാതിരുന്നതോടെയാണ് സുധീപയുടെ ക്ഷമ നശിച്ചത്. കൃത്യം നടത്തിയ ശേഷം ഇവര്‍ നേരെ പോലീസ് സ്റ്റേഷനില്‍ ചെന്ന് നടന്നതെല്ലാം വിവരിച്ചു. യുവതിക്കെതിരെ പോലീസ് കേസെടുത്തു.
പോലീസ് പറയുന്നത്: ഏഴ് വര്‍ഷം മുമ്പാണ് കാവുംഭാഗത്തെ റിജു കോഴിക്കോട് സ്വദേശിനി സുധീപയെ വിവാഹം ചെയ്തത്. നേരത്തെ സ്വര്‍ണപ്പണിക്കാരനായിരുന്ന റിജു ഈയിടെയായി കോപ്പാലത്തിനടുത്ത് മത്സ്യക്കച്ചവടം നടത്തിവരികയാണ്.
താളപ്പിഴകള്‍ നിറഞ്ഞതായിരുന്നു ഇവരുടെ ദാമ്പത്യം. രണ്ട് ആണ്‍മക്കളാണുള്ളത്. മദ്യപാനിയായ റിജു ഭാര്യക്കും മക്കള്‍ക്കും ചെലവിന് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുധീപ കോഴിക്കോട് പാവങ്ങാട്ടെ സ്വന്തം വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് സുഖമില്ലാതായതോടെ ഡോക്ടറെ കാണിക്കാന്‍ പണം വേണമെന്നും താന്‍ അങ്ങോട്ട് വരുമെന്നും സുധീപ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ വരുമെന്നറിഞ്ഞ് വീട്ടുകാര്‍ വീട് പൂട്ടി കൊട്ടിയൂരിലേക്ക് പോയി. ഇതാണ് യുവതിയെ ചൊടിപ്പിച്ചത്.

---- facebook comment plugin here -----

Latest